ലോഹർദാഗ : ജാർഖണ്ഡിലെ ലോഹർദാഗ ജില്ലയിൽ കാട്ടാനക്കൂട്ടം ജനവാസ മേഖലയിലിറങ്ങി നടത്തിയ ആക്രമണത്തിൽ ആറുപേർ കൊല്ലപ്പെട്ടു (Jharkhand Elephant Attack). കൊല്ലപ്പെട്ടവരിൽ ഒരേ കുടുംബത്തിലെ മൂന്നുപേരും ഉൾപ്പെടുന്നു. കാട്ടാനകളുടെ ആക്രമണം പ്രദേശത്ത് വലിയ ഭീതി പരത്തിയിരിക്കുകയാണ്.
ലോഹർദാഗ ജില്ലയിലെ കസ്‌മറ ഗ്രാമത്തിലാണ് വ്യാഴാഴ്ച രാത്രിയും വെള്ളിയാഴ്ച പുലർച്ചെയുമായി ദാരുണമായ ഈ സംഭവം നടന്നത്. വനമേഖലയിൽ നിന്ന് ഇറങ്ങിവന്ന ആനക്കൂട്ടം വീടുകൾ തകർക്കുകയും വഴിയിൽ കണ്ടവരെയെല്ലാം ആക്രമിക്കുകയുമായിരുന്നു. ആനകളുടെ ചവിട്ടേറ്റും തുമ്പിക്കൈ കൊണ്ടുള്ള അടിയേറ്റും ആറുപേർക്ക് ജീവൻ നഷ്ടമായി. ഇതിൽ ഒരു ദമ്പതികളും അവരുടെ മകനും ഉൾപ്പെടുന്നു. പരിക്കേറ്റ മറ്റു ചിലരെ അടുത്തുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ജനവാസ മേഖലയിൽ കടന്നുകൂടിയ ആനകൾ വലിയ തോതിൽ കൃഷിനാശമുണ്ടാക്കി. നിരവധി വീടുകളും ആനകൾ തകർത്തിട്ടുണ്ട്. വനംവകുപ്പ് ഉദ്യോഗസ്ഥർ എത്തുന്നതിന് മുമ്പ് തന്നെ ആനകൾ ഗ്രാമത്തിൽ നാശം വിതച്ചിരുന്നു. ആനകളെ കാട്ടിലേക്ക് തുരത്താനുള്ള ശ്രമങ്ങൾ വനംവകുപ്പ് ഊർജിതമാക്കി. പ്രദേശവാസികൾക്ക് ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ട്. മരിച്ചവരുടെ കുടുംബാംഗങ്ങൾക്ക് സർക്കാർ നഷ്ടപരിഹാരം പ്രഖ്യാപിച്ചു.



