
ന്യൂഡൽഹി : ബീഹാർ നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് രാഹുൽ ഗാന്ധി എവിടെയെന്ന് പരിഹസിച്ച് ജെഡിയു രംഗത്ത്. ഹൈഡ്രജൻ ബോംബിനെക്കുറിച്ച് രാഹുൽ മിണ്ടുന്നില്ലെന്നും, വോട്ടർപട്ടിക പരിഷ്കരണം പ്രചാരണ വിഷയമാക്കാൻ കോൺഗ്രസിനെ വെല്ലുവിളിക്കുന്നുവെന്നും ജെഡിയു ദേശീയ വർക്കിംഗ് പ്രസിഡൻ്റ് സഞ്ജയ് ഝാ എം.പി. പറഞ്ഞു. ബീഹാറിൽ ഇപ്പോൾ അതൊരു വിഷയമേയല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.(JDU mocks, asks 'Where is Rahul Gandhi')
അതിനിടെ, ബീഹാറിലെ മഹാസഖ്യത്തിൽ നിലനിൽക്കുന്ന തർക്കങ്ങൾ പരിഹരിക്കാൻ തിരക്കിട്ട നീക്കങ്ങൾ നടക്കുകയാണ്. കോൺഗ്രസ് ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ ആർജെഡി നേതാവ് തേജസ്വി യാദവുമായി സംസാരിച്ചു. പരമാവധി മണ്ഡലങ്ങളിൽ സഖ്യകക്ഷികൾ തമ്മിലുള്ള മത്സരം ഒഴിവാക്കാൻ ധാരണയായിട്ടുണ്ട്. ചർച്ചകൾക്കായി രാജസ്ഥാൻ മുൻ മുഖ്യമന്ത്രി അശോക് ഗെഹ്‌ലോട്ടിനെ പട്നയിലേക്ക് അയക്കാനും കോൺഗ്രസ് തീരുമാനിച്ചു.
ശിവസേനയുടെ പിന്തുണ ബീഹാർ തിരഞ്ഞെടുപ്പ് മത്സരത്തിൽ നിന്ന് പിൻവാങ്ങിയ ജെഎംഎമ്മിന് പിന്തുണയുമായി ശിവസേന രംഗത്തെത്തി. ആർജെഡിയും കോൺഗ്രസും മുന്നണി മര്യാദ കാട്ടിയില്ലെന്ന് ശിവസേന ആരോപിച്ചു. കോൺഗ്രസ് കുറഞ്ഞത് രണ്ട് സീറ്റുകളെങ്കിലും ജെഎംഎമ്മിന് നൽകണമെന്നും ശിവസേന ആവശ്യപ്പെട്ടു.
സീറ്റ് നൽകാത്തതിൽ പ്രതിഷേധിച്ച് ആറ് മണ്ഡലങ്ങളിൽ ഒറ്റയ്ക്ക് മത്സരിക്കുമെന്ന് പ്രഖ്യാപിച്ച ജെഎംഎം പിന്നീട് പിന്മാറുകയായിരുന്നു. മുന്നണിയിൽ നിന്നുണ്ടായ ഈ തിരിച്ചടിയിൽ ദേശീയ തലത്തിൽ 'ഇന്ത്യ' സഖ്യവുമായുള്ള സഹകരണം ജെഎംഎം പുനഃപരിശോധിച്ചേക്കുമെന്നും സൂചനയുണ്ട്.