

വിജയ് നായകനാകുന്ന ഏറ്റവും പുതിയ ചിത്രമായ ജനനായകൻ വീണ്ടും വാർത്തകളിൽ ഇടംപിടിക്കുന്നു. റിലീസിന് വെറും രണ്ട് മാസം ബാക്കി നിൽക്കെ, ചിത്രം നേടിയ വലിയ പ്രീ-റിലീസ് ബിസിനസാണ് ഇപ്പോൾ ചർച്ചയായിരിക്കുന്നത്. ട്രേഡ് വെബ്സൈറ്റായ സാക്നിൽക്കിന്റെ റിപ്പോർട്ട് പ്രകാരം 325 കോടി രൂപയാണ് ചിത്രം ഇതുവരെ നേടിയത്. (Jana Nayakan)
ജനനായകന്റെ തമിഴ്നാട്ടിലെ തിയേറ്റർ വിതരണാവകാശം 100 കോടിയിലധികം രൂപയ്ക്കും വിദേശ വിതരണാവകാശം ഏകദേശം 80 കോടി രൂപയ്ക്കും വിറ്റുപോയെന്നാണ് സാക്നിൽക് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. സിനിമയുടെ സംഗീതത്തെ ചുറ്റിപ്പറ്റിയുള്ള ചർച്ചകളും ഇതിന് കാരണമായി. ഓഡിയോ അവകാശം 35 കോടി രൂപയ്ക്ക് വിറ്റുപോയതായാണ് റിപ്പോർട്ട്.
ഡിജിറ്റൽ സ്ട്രീമിംഗ് അവകാശം 110 കോടി രൂപയ്ക്ക് ആമസോൺ പ്രൈം വീഡിയോ സ്വന്തമാക്കി. ഇതോടെയാണ് ചിത്രത്തിന്റെ ആകെ പ്രീ-റിലീസ് വരുമാനം 325 കോടി രൂപ കടന്നു. സാറ്റലൈറ്റ്, മറ്റ് പ്രാദേശിക വിതരണാവകാശങ്ങൾ എന്നിവയിൽ അന്തിമ തീരുമാനം ആകാത്തതിനാൽ, മൊത്തം വരുമാനം 400 കോടി രൂപയിലേക്ക് എത്തിയേക്കാമെന്നും ചില കണക്കുകൾ സൂചിപ്പിക്കുന്നു.
എച്ച്. വിനോദ് സംവിധാനം ചെയ്ത് കെവിഎൻ പ്രൊഡക്ഷൻസ് നിർമ്മിക്കുന്ന ഈ ചിത്രത്തിൽ വിജയ്‌ക്കൊപ്പം പൂജ ഹെഗ്ഡെ, തമിഴിൽ അരങ്ങേറ്റം കുറിക്കുന്ന ബോബി ഡിയോൾ, മമിത ബൈജു, ഗൗതം വാസുദേവ് മേനോൻ, പ്രകാശ് രാജ്, നരേൻ, പ്രിയാമണി എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നു. അനിരുദ്ധാണ് സംഗീത സംവിധാനം നിര്‍വഹിക്കുന്നത്. ചിത്രം 2026 ജനുവരി ഒന്‍പതിന് തിയേറ്ററുകളിലെത്തും. വെങ്കട്ട് കെ. നാരായണ ആണ് കെ.വി.എന്‍. പ്രൊഡക്ഷന്റെ പേരില്‍ ജനനായകന്‍ നിര്‍മിക്കുന്നത്. ജഗദീഷ് പളനിസ്വാമിയും ലോഹിത് എന്‍.കെയുമാണ് സഹനിര്‍മാണം.