ന്യൂഡൽഹി: ജമ്മു കശ്‌മീരിന് പ്രത്യേകാധികാരം നൽകുന്ന ആർട്ടിക്കിൾ 370 പിൻവലിച്ച കേന്ദ്ര സർക്കാർ നടപടിയെ അനുകൂലിച്ച് കോൺഗ്രസ് നേതാവ് സൽമാൻ ഖുർഷിദ്. ഇന്ത്യൻ പ്രതിനിധി സംഘത്തിന്‍റെ ഭാഗമായി ഇന്തൊനീഷ്യയിൽ അക്കാദമിക പ്രമുഖരുമായി നടത്തിയ കൂടിക്കാഴ്ചയിലായിരുന്നു സൽമാൻ ഖുർഷിദിന്റെ പരാമർശം.
2019 ൽ ഇന്ത്യൻ ഭരണഘടനയുടെ 370ാം അനുച്ഛേദം റദ്ദാക്കിയതോടെ ജമ്മു കശ്മീരിലെ ദീർഘകാലമായുള്ള വിഘടനവാദ പ്രശ്‌നം അവസാനിച്ചതായും ഇത് മേഖലയിൽ അഭിവൃദ്ധിക്ക് കാരണമായതായും സൽമാൻ ഖുർഷിദ് പറഞ്ഞു. "കശ്മീരിനെ ഒരുപാട് കാലമായി ഒരു പ്രശ്നം പിടികൂടിയിരുന്നു. കശ്മീർ പൂർണമായും രാജ്യത്തെ മറ്റു ഭാഗങ്ങളിൽനിന്ന് വ്യത്യസ്തമാണെന്നും വിഘടിച്ചുനിൽക്കുകയാണ് എന്നുമുള്ള പ്രതീതി ഉണ്ടാക്കിയിരുന്നു. ആർട്ടിക്കിൾ 370 പിൻവലിച്ചതോടെ അത് ഇല്ലാതായി. പ്രദേശത്ത് വിഘടനവാദം അവസാനിച്ചു." - സൽമാൻ പറഞ്ഞു.
ആർട്ടിക്കിൾ 370 റദ്ദാക്കിയതിനു ശേഷം ജമ്മു കശ്മീരിലെ അന്തരീക്ഷം പുരോഗതി കൈവരിച്ചിട്ടുണ്ട്. തുടർന്നുള്ള തിരഞ്ഞെടുപ്പുകളിൽ 65 ശതമാനം പോളിങ് രേഖപ്പെടുത്തി. കേന്ദ്രഭരണ പ്രദേശത്ത് തിരഞ്ഞെടുക്കപ്പെട്ട സർക്കാർ രൂപീകരണവും നടന്നു. പ്രദേശത്തുണ്ടായ അഭിവൃദ്ധി ഇല്ലാതെയാക്കാൻ ശ്രമം നടക്കുകയാണെന്നും ഖുർഷിദ് പറഞ്ഞു.
ജനതാദൾ (യുണൈറ്റഡ്) എംപി സഞ്ജയ് കുമാർ ഝായുടെ നേതൃത്വത്തിലുള്ള ബഹുകക്ഷി പ്രതിനിധി സംഘത്തോടൊപ്പമാണ് സൽമാൻ ഖുർഷിദ് ഉള്ളത്. ബിജെപി എംപിമാരായ അപരാജിത സാരംഗി, ബ്രിജ് ലാൽ, പ്രദാൻ ബറുവ, ഹേമാങ് ജോഷി, തൃണമൂൽ കോൺഗ്രസിന്റെ അഭിഷേക് ബാനർജി, സിപിഎമ്മിന്റെ ജോൺ ബ്രിട്ടാസ്, മുൻ ഇന്ത്യൻ അംബാസഡർ മോഹൻ കുമാർ എന്നിവരാണ് പ്രതിനിധി സംഘത്തിലുള്ളത്.