

ചെന്നൈ: തമിഴ്നാടിന്റെ വീരവിളയാട്ടമായ ജല്ലിക്കെട്ടിന് ഇന്ന് പുതുക്കോട്ട ജില്ലയിലെ തച്ചാങ്കുറിച്ചിയിൽ തുടക്കമായി. സംസ്ഥാനത്തെ ഈ വർഷത്തെ ആദ്യ ഔദ്യോഗിക ജല്ലിക്കെട്ടാണിത്. വരും ദിവസങ്ങളിൽ പൊങ്കൽ ആഘോഷങ്ങളുടെ ഭാഗമായി മധുരയിലെ അവനിയാപുരം, പാലമേട്, ലോകപ്രശസ്തമായ അലങ്കാനല്ലൂർ എന്നിവിടങ്ങളിലും മത്സരങ്ങൾ നടക്കും.
പുതുക്കോട്ടയിലും സമീപ ജില്ലകളിൽ നിന്നുമുള്ള നൂറുകണക്കിന് കാളകളും കാളകൂറ്റന്മാരെ മെരുക്കാൻ ജല്ലിക്കെട്ട് വീരന്മാരും തച്ചാങ്കുറിച്ചിയിൽ എത്തിയിട്ടുണ്ട്.പുതുക്കോട്ട ജില്ലാ കളക്ടറുടെ നേതൃത്വത്തിൽ കർശന സുരക്ഷാ ക്രമീകരണങ്ങളാണ് ഒരുക്കിയിരിക്കുന്നത്. കാണികൾക്കും പങ്കെടുക്കുന്നവർക്കും പരിക്കേൽക്കാതിരിക്കാൻ ബാരിക്കേഡുകളും മെഡിക്കൽ സംഘങ്ങളെയും സജ്ജമാക്കിയിട്ടുണ്ട്.
2025-ൽ നടന്ന തച്ചാങ്കുറിച്ചി ജല്ലിക്കെട്ടിൽ 600 കാളകളും 350-ഓളം കായികതാരങ്ങളും പങ്കെടുത്തിരുന്നു. മത്സരത്തിനിടെ പത്തോളം കാളയുടമകൾക്കും ആറ് താരങ്ങൾക്കും പരിക്കേറ്റിരുന്നു.
തമിഴ് സംസ്കാരത്തിന്റെ അവിഭാജ്യ ഘടകമായ ജല്ലിക്കെട്ട് കാണാൻ വിദേശ സഞ്ചാരികൾ ഉൾപ്പെടെ ആയിരക്കണക്കിന് ആളുകളാണ് വരും ദിവസങ്ങളിൽ തമിഴ്‌നാട്ടിലേക്ക് എത്തുന്നത്. സുപ്രീം കോടതിയുടെയും സംസ്ഥാന സർക്കാരിന്റെയും കർശനമായ മാർഗ്ഗനിർദ്ദേശങ്ങൾ പാലിച്ചാണ് മത്സരങ്ങൾ സംഘടിപ്പിക്കുന്നത്.