ന്യൂഡൽഹി: ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള യുദ്ധം ഉൾപ്പെടെ എട്ട് യുദ്ധങ്ങൾ നിർത്തിവച്ചതായി അവകാശപ്പെട്ട യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെതിരെ കോൺഗ്രസ് നേതാവ് ജയറാം രമേശ്. (Jairam Ramesh)
"അവകാശവാദങ്ങൾ അവസാനിച്ചു എന്ന് കരുതിയിരുന്നപ്പോൾ. ഇന്നലെ വാഷിംഗ്ടണിൽ സൗദി കിരീടാവകാശിയുമായുള്ള കൂടിക്കാഴ്ചയിൽ, ഓപ്പറേഷൻ സിന്ദൂർ നിർത്തലാക്കാൻ താൻ ഇടപെട്ടിരുന്നു എന്ന തന്റെ അവകാശവാദം പ്രസിഡന്റ് ട്രംപ് ആവർത്തിച്ചു," രമേഷ് എക്സ് പോസ്റ്റിൽ പറഞ്ഞു. ട്രംപ് വിവിധ ആഗോള വേദികളിൽ ഇതേ അവകാശവാദം ഉന്നയിച്ചിട്ടുണ്ടെന്നും കോൺഗ്രസ് നേതാവ് ചൂണ്ടിക്കാട്ടി. "തീർച്ചയായും, സൗദി അറേബ്യയിലും ഖത്തർ, ഈജിപ്ത്, യുകെ, നെതർലാൻഡ്‌സ്, ജപ്പാൻ എന്നിവിടങ്ങളിലും മറ്റ് നിരവധി പത്രസമ്മേളനങ്ങളിലും അദ്ദേഹം ഇത് നേരത്തെ പറഞ്ഞിട്ടുണ്ട്," രമേശ് എഴുതി, ഇപ്പോൾ ഇതും കൂടിക്കൂട്ടി അറുപതാമത്തെ തവണയാണ് ട്രംപ് ഇത് പറയുന്നതെന്ന് പരിഹാസത്തോടെ അദ്ദേഹം കൂട്ടിച്ചേർത്തു.
അതേസമയം, താൻ പ്രസിഡന്റായിരുന്ന ഈ കാലത്തിനിടെ ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള യുദ്ധമുൾപ്പെടെ എട്ട് യുദ്ധങ്ങൾ നിർത്തിവച്ചുവെന്നായിരുന്നു ട്രംപിന്റെ ആവർത്തിച്ചുള്ള അവകാശവാദം. സൗദി അറേബ്യയുടെ കിരീടാവകാശി മുഹമ്മദ് ബിൻ സൽമാനുമായി ഓവൽ ഓഫീസിൽ നടന്ന ഉഭയകക്ഷി കൂടിക്കാഴ്ചയിലാണ് ഈ പരാമർശം.