
ന്യൂഡൽഹി: എത്ര കണ്ട് കൂടുതൽ ക്രൂരമായി പെരുമാറുന്നോ അത്ര കണ്ട് ഭീരുക്കളാണ് തങ്ങളെന്ന് സ്വയം വെളിപ്പെടുത്തുകയാണ് ഇസ്രായേൽ ചെയ്യുന്നതെന്ന് കോൺഗ്രസ് നേതാവും വയനാട് എം.പിയുമായ പ്രിയങ്ക ഗാന്ധി. ഗസ്സയിൽ 130 കുഞ്ഞുങ്ങളടക്കം നിരപരാധികളായ 400 പേരുടെ കൂട്ടക്കൊല നടത്തിയതിലൂടെ മനുഷ്യത്വം എന്നത് തങ്ങൾക്ക് ഒന്നുമേയല്ലെന്നാണ് ഇസ്രായേൽ കാണിച്ചുതന്നതെന്ന് കോൺഗ്രസ് നേതാവും വയനാട് എം.പിയുമായ പ്രിയങ്ക കുറ്റപ്പെടുത്തി.
പാശ്ചാത്യ ഭരണാധികാരികൾ ഫലസ്തീൻ ജനതയുടെ ഈ വംശഹത്യയെ അംഗീകരിച്ച് അതിനോട് യോജിച്ചാലും നിരവധി ഇസ്രായേലികൾ അടക്കമുള്ള ലോക ജനതയുടെ മനസാക്ഷി ഫലസ്തീനികൾക്കൊപ്പമാണ്. സത്യത്തെ അഭിമുഖീകരിക്കാൻ കഴിയാത്ത അവരുടെ ദൗർബല്യത്തെയും കഴിവില്ലായ്മയെയുമാണിത് കാണിക്കുന്നത്. മറുഭാഗത്ത് സങ്കൽപിക്കാനാകാത്ത ദുരിതമേറ്റുവാങ്ങിയിട്ടും അവർ അചഞ്ചലരായി നിലകൊള്ളുകയാണെന്നും ഫലസ്തീൻ ജനതയുടെ ധീരത നിലനിൽക്കുമെന്നും പ്രിയങ്ക പറഞ്ഞു.