ന്യൂഡൽഹി: ഇറാനിലെ സുരക്ഷാ സാഹചര്യം വഷളാകുന്ന പശ്ചാത്തലത്തിൽ അവിടെയുള്ള ഇന്ത്യൻ പൗരന്മാർ ലഭ്യമായ ഗതാഗത മാർഗ്ഗങ്ങൾ ഉപയോഗിച്ച് എത്രയും വേഗം മടങ്ങണമെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു. തീർത്ഥാടകർ, വിദ്യാർത്ഥികൾ, വിനോദസഞ്ചാരികൾ, ബിസിനസ് ആവശ്യങ്ങൾക്കായി പോയവർ എന്നിവർക്കെല്ലാം ഈ നിർദ്ദേശം ബാധകമാണ്.(Iran-US clash, India asks citizens to leave the country immediately)
പൗരന്മാർക്ക് സഹായത്തിനായി ഇന്ത്യൻ എംബസിയെ ഹെൽപ്പ് ലൈൻ നമ്പറുകളിൽ ബന്ധപ്പെടാം. യാത്ര ചെയ്യുമ്പോൾ പാസ്‌പോർട്ട് ഉൾപ്പെടെയുള്ള യാത്രാരേഖകൾ കൈവശം കരുതണമെന്നും നിർദ്ദേശമുണ്ട്. +989128109115, +989128109109, +989128109102, +989932179359 എന്നിവയാണ് നമ്പറുകൾ.
ഇന്ത്യക്ക് പുറമെ സെർബിയ, സ്വീഡൻ എന്നീ രാജ്യങ്ങളും തങ്ങളുടെ പൗരന്മാരോട് ഇറാൻ വിടാൻ ആവശ്യപ്പെട്ടിട്ടുണ്ട്. ഇറാനും അമേരിക്കയും തമ്മിലുള്ള നിർണ്ണായകമായ ആണവ കരാർ ചർച്ചകൾ ഫെബ്രുവരി 26 വ്യാഴാഴ്ച ജനീവയിൽ നടക്കാനിരിക്കെയാണ് ഈ നീക്കങ്ങൾ. ആണവ കരാറിൽ ഒപ്പിടുന്നതിനായി അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഇറാന് 10 മുതൽ 15 ദിവസത്തെ സമയം അനുവദിച്ചിട്ടുണ്ട്. ഇതിൽ വീഴ്ച വരുത്തിയാൽ കടുത്ത പ്രത്യാഘാതങ്ങൾ ഉണ്ടാകുമെന്ന് ട്രംപ് മുന്നറിയിപ്പ് നൽകി.

