ന്യൂഡൽഹി: ആഭ്യന്തര പ്രക്ഷോഭം ആളിപ്പടരുന്നതിനിടെ ഇറാൻ തങ്ങളുടെ വ്യോമപാത അപ്രതീക്ഷിതമായി അടച്ചതോടെ പശ്ചിമേഷ്യയിലും യൂറോപ്പിലും വ്യോമഗതാഗതം കടുത്ത പ്രതിസന്ധിയിലായി. വ്യാഴാഴ്ച പുലർച്ചെയാണ് ഇറാൻ വ്യോമപാത പൂർണ്ണമായും അടച്ചുകൊണ്ട് നോട്ടീസ് പുറപ്പെടുവിച്ചത്. ഇതോടെ ഇന്ത്യയിൽ നിന്നുള്ള വിമാനങ്ങൾ ഉൾപ്പെടെയുള്ള അന്താരാഷ്ട്ര സർവീസുകൾ വഴിതിരിച്ചുവിടുകയോ റദ്ദാക്കുകയോ ചെയ്യുകയാണ്.(Iran closes airspace, Indian plane travels for the last time)
ജോർജിയയിലെ ടിബിലിസിയിൽ നിന്ന് ഡൽഹിയിലേക്ക് വന്ന ഇൻഡിഗോ വിമാനം (6E1808) ആണ് ഇറാൻ വ്യോമപാത അടയ്ക്കുന്നതിന് തൊട്ടുമുമ്പ് അവിടെക്കൂടി കടന്നുപോയ അവസാന വിദേശ വിമാനമെന്ന് ഫ്ലൈറ്റ് ട്രാക്കിംഗ് വിവരങ്ങൾ സൂചിപ്പിക്കുന്നു. വ്യാഴാഴ്ച പുലർച്ചെ 2:35-ഓടെയാണ് ഈ വിമാനം ഇറാൻ ആകാശത്തിലൂടെ പറന്നത്. തൊട്ടുപിന്നാലെ രാജ്യം വ്യോമപാത പൂർണ്ണമായും അടയ്ക്കുകയായിരുന്നു.
എയർ ഇന്ത്യ, ഇൻഡിഗോ, സ്പൈസ് ജെറ്റ് തുടങ്ങിയ കമ്പനികൾ തങ്ങളുടെ അന്താരാഷ്ട്ര സർവീസുകൾ വടക്കോ തെക്കോ ദിശകളിലൂടെ വഴിതിരിച്ചുവിടാൻ ആരംഭിച്ചു. ഇത് യാത്രാസമയം വർദ്ധിക്കാൻ കാരണമാകും. വഴിതിരിച്ചുവിടാൻ സാധിക്കാത്ത വിമാനങ്ങൾ എയർ ഇന്ത്യ റദ്ദാക്കിയിട്ടുണ്ട്. റദ്ദാക്കിയ വിമാനങ്ങളിലെ യാത്രക്കാർക്ക് ടിക്കറ്റ് തുക തിരികെ നൽകുകയോ മറ്റൊരു ദിവസത്തേക്ക് മാറ്റുകയോ ചെയ്യുമെന്ന് വിമാനക്കമ്പനികൾ അറിയിച്ചു. വിമാനത്താവളത്തിലേക്ക് തിരിക്കും മുൻപ് യാത്രക്കാർ അതത് കമ്പനികളുടെ വെബ്സൈറ്റോ ആപ്പോ വഴി ഫ്ലൈറ്റ് സ്റ്റാറ്റസ് പരിശോധിക്കണമെന്ന് നിർദ്ദേശമുണ്ട്.