പനാജി: 25 പേരുടെ മരണത്തിന് കാരണമായ ഗോവയിലെ നിശാക്ലബ് തീപിടിത്തവുമായി ബന്ധപ്പെട്ട് ഉടമകൾക്കായി ഇന്റർപോൾ ബ്ലൂ കോർണർ നോട്ടീസ് പുറത്തിറക്കി. സഹോദരങ്ങളായ സൗരഭ് ലുത്ര, ഗൗരവ് ലുത്ര എന്നിവരാണ് അപകടം നടന്ന ഉടൻ തായ്‌ലൻഡിലേക്ക് മുങ്ങിയത്. പ്രതികൾക്ക് രക്ഷപ്പെടാൻ അവസരം നൽകിയ പോലീസിനെതിരെ വ്യാപക വിമർശനമാണ് ഉയരുന്നത്.(Interpol issues Blue Corner Notice for owners of Goa nightclub fire that claimed 25 lives)
ഞായറാഴ്ച രാത്രി 12 മണിയോടെയാണ് പനാജിയിൽ നിന്നും 25 കിലോമീറ്റർ അകലെയുള്ള അർപ്പോറയിലെ 'ബിർച്ച് ബൈ റോമിയോ ലൈൻ' എന്ന നൈറ്റ് ക്ലബ്ബിൽ തീപിടിത്തം ഉണ്ടായത്. ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചാണ് ദുരന്തമുണ്ടായത്.
തീ പടരുമ്പോൾ ഡാൻസ് ബാറിൽ നൂറിലധികം ആളുകളുണ്ടായിരുന്നു. രക്ഷപ്പെടാൻ ശ്രമിച്ചവരിൽ ചിലർ അടുക്കളയിലേക്ക് കയറിയതും, പിന്നീട് പുറത്തിറങ്ങാൻ സാധിക്കാതെ കുടുങ്ങിയതുമാണ് മരണസംഖ്യ വർധിക്കാൻ കാരണമായത്. മരിച്ചവരിൽ നാല് പേർ വിനോദസഞ്ചാരികളും ബാക്കിയുള്ളവർ നിശാക്ലബ്ബിലെ ജീവനക്കാരുമാണ്.
ക്ലബ്ബിന് മതിയായ സുരക്ഷാ ക്രമീകരണങ്ങൾ ഇല്ലാതിരുന്നതാണ് അപകടത്തിന്റെ പ്രധാന കാരണമെന്നാണ് പ്രാഥമിക അന്വേഷണത്തിൽ വ്യക്തമായിട്ടുള്ളത്. നിശാക്ലബ്ബിലെ ഇടുങ്ങിയ വാതിലുകൾ ആളുകൾക്ക് പുറത്തുകടക്കുന്നതിന് പ്രയാസം സൃഷ്ടിക്കുകയും ചെയ്തു. സംഭവത്തിൽ ഗോവ സർക്കാർ ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. ബാഗയിലെ അഗ്നിബാധയ്ക്ക് കാരണം കരിമരുന്ന് പ്രയോഗമാണെന്ന് ഗോവ മുഖ്യമന്ത്രി പ്രമോദ് സാവന്തിനെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.