

ന്യൂഡൽഹി: പ്രമുഖ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ ഇൻസ്റ്റാഗ്രാമിൽ ഗുരുതരമായ സുരക്ഷാവീഴ്ച റിപ്പോർട്ട് ചെയ്തു. ഏകദേശം 1.75 കോടി ഉപയോക്താക്കളുടെ സ്വകാര്യ വിവരങ്ങൾ ചോർന്നതായാണ് സൂചന. പ്രമുഖ സൈബർ സുരക്ഷാ സ്ഥാപനമായ മാൽവെയർ ബൈറ്റ്‌സ് (Malwarebytes) ആണ് ഈ വിവരം പുറത്തുവിട്ടത്.
ചോർന്നത് പ്രധാന വിവരങ്ങൾ
ഉപയോക്താക്കളുടെ ലൊക്കേഷൻ, ഫോൺ നമ്പർ, ഇമെയിൽ വിലാസം തുടങ്ങിയ സുപ്രധാന വിവരങ്ങളാണ് ചോർന്നത്. ഈ വിവരങ്ങൾ നിലവിൽ ഡാർക്ക് വെബ്ബിൽ വിൽപ്പനയ്ക്ക് വെച്ചിരിക്കുകയാണെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. സൈബർ ആൾമാറാട്ടം, ഫിഷിംഗ് ആക്രമണങ്ങൾ, ലോഗിൻ വിവരങ്ങൾ മോഷ്ടിക്കൽ എന്നിവയ്ക്കായി ഹാക്കർമാർ ഈ വിവരങ്ങൾ ദുരുപയോഗം ചെയ്യാൻ സാധ്യതയുണ്ടെന്ന് വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു.
അക്കൗണ്ടുകൾ തട്ടിയെടുക്കാൻ ശ്രമം
ഇൻസ്റ്റാഗ്രാമിലെ 'പാസ്‌വേഡ് റീസെറ്റ്' സംവിധാനം ദുരുപയോഗം ചെയ്ത് അക്കൗണ്ടുകൾ കൈക്കലാക്കാനാണ് ഹാക്കർമാർ പ്രധാനമായും ശ്രമിക്കുന്നത്. തങ്ങൾ ആവശ്യപ്പെടാതെ തന്നെ പാസ്‌വേഡ് മാറ്റാനുള്ള സന്ദേശങ്ങൾ ലഭിക്കുന്നുണ്ടെന്ന് പല ഉപയോക്താക്കളും പരാതിപ്പെട്ടിട്ടുണ്ട്. ചോർന്ന വിവരങ്ങൾ ഉപയോഗിച്ചാണ് ഇത്തരത്തിൽ അക്കൗണ്ടുകൾ ഹാക്ക് ചെയ്യാൻ ശ്രമിക്കുന്നത്.
സംഭവത്തിൽ ഇൻസ്റ്റാഗ്രാമിന്റെ മാതൃകമ്പനിയായ മെറ്റ (Meta) ഇതുവരെ ഔദ്യോഗിക വിശദീകരണം നൽകിയിട്ടില്ല. എങ്കിലും ഉപയോക്താക്കൾ ജാഗ്രത പാലിക്കണമെന്ന് സൈബർ സുരക്ഷാ ഏജൻസികൾ നിർദ്ദേശിക്കുന്നു.
ഉപയോക്താക്കൾ ശ്രദ്ധിക്കാൻ:
നിങ്ങളുടെ അക്കൗണ്ടിൽ Two-Factor Authentication (2FA) ഉടൻ പ്രവർത്തനക്ഷമമാക്കുക.
ശക്തമായ പാസ്‌വേഡ് നൽകുക, കൃത്യമായ ഇടവേളകളിൽ അത് മാറ്റുക.
സംശയാസ്പദമായ ലിങ്കുകളിലോ പാസ്‌വേഡ് റീസെറ്റ് സന്ദേശങ്ങളിലോ ക്ലിക്ക് ചെയ്യാതിരിക്കുക.