ബെംഗളൂരു: ഐടി കമ്പനിയായ ഇൻഫോസിസിൽ 240 ട്രെയിനികളെ പിരിച്ചുവിട്ടു. ആഭ്യന്തര പരീക്ഷയിൽ പാസായില്ലെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു കൂട്ടപ്പിരിച്ചുവിടൽ. ഇന്നലെയാണ് പിരിച്ചുവിട്ടതായി അറിയിച്ച് കൊണ്ടുള്ള മെയിൽ ജീവനക്കാർക്ക് ലഭിച്ചത്. ഫെബ്രുവരിയിലും 100 ഓളം ട്രെയിനികളെ ഇൻഫോസിസ് പിരിച്ചുവിട്ടിരുന്നു.
നേരത്തെ ട്രെയിനികളെ മുന്നറിയിപ്പില്ലാതെ പിരിച്ചുവിട്ടെന്ന് ചൂണ്ടിക്കാട്ടി വലിയ പ്രതിഷേധങ്ങൾ നടന്നിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ കമ്പനി ഇത്തവണ ജീവനക്കാർക്ക് ഒരുമാസത്തെ സമയം നൽകിയിട്ടുണ്ട്. കൂടാതെ ഒരുമാസത്തെ ശമ്പളവും താമസവും നൽകും. നാട്ടിലേക്കുള്ള ട്രാവൽ അലവൻസ് ഉൾപ്പെടെയുള്ളവ ജീവനക്കാർക്ക് നൽകാനും കമ്പനി തീരുമാനിച്ചിട്ടുണ്ടെന്നാണ് വിവരം.
ജോലി സ്ഥിരപ്പെടുത്തുന്നതിന്, ട്രെയിനി ബാച്ചിനായി നടത്തിയ പരീക്ഷയിൽ മികച്ച പ്രകടനം കാഴ്ചവെക്കാത്തവരെയാണ് പിരിച്ചുവിട്ടതെന്നാണ് ഇൻഫോസിസ് പറയുന്നത്. പരീക്ഷയിൽ മൂന്നുതവണ അവസരം നൽകിയിട്ടും പാസാകാത്തവരെയാണ് പിരിച്ചുവിട്ടതെന്നും അധികൃതർ വ്യക്തമാക്കി. സിസ്റ്റം എൻജിനീയേഴ്സ്, ഡിജിറ്റൽ സ്പെഷ്യലിസ്റ്റ് എൻജിനീയേഴ്സ് തസ്തികകളിലെ ട്രെയിനികളെയാണ് പിരിച്ചുവിട്ടത്. പരീക്ഷ പാസാകാത്തതിനാൽ പിരിച്ചുവിടുന്നതിൽ എതിർപ്പില്ലെന്ന് ഇവരിൽ നിന്ന് എഴുതി വാങ്ങുകയും ചെയ്തിട്ടുണ്ട്.