

മധ്യപ്രദേശിലെ ഇന്ദോറിലുള്ള ഭഗീരഥപുരയിൽ മലിനജലം കുടിച്ച് ഏഴുപേർ മരിച്ചു. വയറിളക്കവും ഛർദ്ദിയും (ഡയേറിയ) ബാധിച്ചാണ് മരണങ്ങൾ സംഭവിച്ചത്. സംഭവത്തിന് പിന്നാലെ നൂറോളം പേരെ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബുധനാഴ്ച ഇന്ദോർ മേയറാണ് മരണവിവരം ഔദ്യോഗികമായി സ്ഥിരീകരിച്ചത്.
നന്ദലാൽ പാൽ (70), ഊർമ്മിള യാദവ് (60), താര (65) എന്നിവരെയാണ് നിലവിൽ തിരിച്ചറിഞ്ഞിട്ടുള്ളത്. പ്രധാന ജലവിതരണ പൈപ്പ്ലൈനിലെ ചോർച്ചയിലൂടെ മലിനജലം കുടിവെള്ളത്തിൽ കലർന്നതാണ് അപകടകാരണമെന്ന് പ്രാഥമികമായി വിലയിരുത്തുന്നു. പൈപ്പ് ലൈനിന് മുകളിൽ ഒരു ടോയ്‌ലറ്റ് നിർമ്മിച്ചതായി കണ്ടെത്തിയത് മലിനീകരണത്തിന്റെ വ്യാപ്തി വർദ്ധിപ്പിച്ചു.
ആരോഗ്യവകുപ്പ് പ്രദേശത്തെ 2,703 വീടുകളിൽ പരിശോധന നടത്തി. 12,000-ഓളം പേരെ പരിശോധിച്ചതിൽ 1,146 പേർക്ക് നേരിയ ലക്ഷണങ്ങൾ കണ്ടെത്തി ചികിത്സ നൽകി. നിലവിൽ 111 പേർ ആശുപത്രികളിൽ നിരീക്ഷണത്തിലാണ്.
സംസ്ഥാന സർക്കാർ മരിച്ചവരുടെ കുടുംബങ്ങൾക്ക് 2 ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചു. ചികിത്സയിൽ കഴിയുന്നവരുടെ മുഴുവൻ ചെലവുകളും സർക്കാർ വഹിക്കും. വീഴ്ച വരുത്തിയ ഉദ്യോഗസ്ഥർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് മേയർ അറിയിച്ചു.
പ്രദേശത്ത് നിരവധി മെഡിക്കൽ സംഘങ്ങളെയും ആംബുലൻസുകളും സജ്ജമാക്കിയിട്ടുണ്ട്. വെള്ളത്തിന്റെ സാമ്പിളുകൾ ലാബ് പരിശോധനയ്ക്കായി അയച്ചു. കൂടുതൽ പേരിലേക്ക് രോഗം പടരാതിരിക്കാൻ മുനിസിപ്പൽ കോർപ്പറേഷൻ ജാഗ്രത തുടരുകയാണ്.