

ഇൻഡോർ: മധ്യപ്രദേശിലെ ഇൻഡോറിൽ കുടിവെള്ളത്തിൽ മലിനജലം കലർന്നുണ്ടായ ദുരന്തത്തിൽ മരണസംഖ്യ 10 ആയി ഉയർന്നു. സംഭവത്തിൽ ഇൻഡോർ മുനിസിപ്പൽ കോർപ്പറേഷനിലെ (IMC) ഉന്നത ഉദ്യോഗസ്ഥർക്കെതിരെ മധ്യപ്രദേശ് സർക്കാർ കർശന നടപടി സ്വീകരിച്ചു. വീഴ്ച വരുത്തിയ ഉദ്യോഗസ്ഥരെ ഉടൻ മാറ്റാനും സംഭവത്തെക്കുറിച്ച് വിശദമായ അന്വേഷണം നടത്താൻ ഉന്നതതല ഉദ്യോഗസ്ഥരുടെ സംഘത്തെ നിയോഗിക്കാനും സർക്കാർ ഉത്തരവിട്ടു.
പ്രധാന ജലവിതരണ പൈപ്പ്‌ലൈനിലുണ്ടായ ചോർച്ചയാണ് ദുരന്തത്തിന് കാരണമായതെന്ന് ഇൻഡോർ മുനിസിപ്പൽ കോർപ്പറേഷൻ നടത്തിയ പ്രാഥമിക പരിശോധനയിൽ കണ്ടെത്തി. കുടിവെള്ള പൈപ്പ് ലൈനിന് തൊട്ടുമുകളിലായി അനധികൃതമായി ശുചിമുറി നിർമ്മിച്ചിരുന്നു. പൈപ്പിലെ ചോർച്ച വഴി ഈ ശുചിമുറിയിൽ നിന്നുള്ള മലിനജലം കുടിവെള്ളത്തിൽ കലരുകയും ഇത് ജനങ്ങളിലേക്ക് എത്തുകയുമായിരുന്നു.
ഇൻഡോർ അഡീഷണൽ കമ്മീഷണർ, സൂപ്രണ്ടിംഗ് എഞ്ചിനീയർ എന്നിവരുൾപ്പെടെയുള്ള ഉത്തരവാദിത്തപ്പെട്ട ഉദ്യോഗസ്ഥരെ സ്ഥാനങ്ങളിൽ നിന്ന് മാറ്റാൻ നിർദ്ദേശിച്ചു. കുടിവെള്ള വിതരണ സംവിധാനത്തിലെ സുരക്ഷാ പരിശോധനകളിൽ വീഴ്ച വരുത്തിയതിനാണ് നടപടി. മരിച്ചവരുടെ കുടുംബങ്ങൾക്ക് സർക്കാർ ധനസഹായം പ്രഖ്യാപിച്ചിട്ടുണ്ട്.
നിലവിൽ പ്രദേശത്തെ ജലവിതരണം നിർത്തിവെക്കുകയും ബദൽ സംവിധാനങ്ങൾ ഏർപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. രോഗബാധിതരായ നിരവധി പേർ ഇപ്പോഴും വിവിധ ആശുപത്രികളിൽ ചികിത്സയിലാണ്.