

വാരണാസി: ഗോരഖ്പൂരിൽ നിന്ന് ബെംഗളൂരുവിലേക്ക് പുറപ്പെട്ട ഇൻഡിഗോയുടെ 6E 437 വിമാനം വാരണാസിയിൽ അടിയന്തരമായി ഇറക്കി. ഞായറാഴ്ച രാത്രിയായിരുന്നു സംഭവം. വിമാനത്തിലുണ്ടായിരുന്ന 216 യാത്രക്കാരും സുരക്ഷിതരാണെന്ന് എയർപോർട്ട് ഡയറക്ടർ പുനീത് ഗുപ്ത സ്ഥിരീകരിച്ചു.(IndiGo flight makes emergency landing in Varanasi)
വിമാനം ആകാശത്തായിരിക്കുമ്പോൾ മുൻഭാഗത്ത് പക്ഷി ഇടിക്കുകയായിരുന്നു. ആഘാതത്തിൽ വിമാനത്തിന്റെ മുൻഭാഗത്തിന് ചെറിയ രീതിയിൽ കേടുപാടുകൾ സംഭവിച്ചു. പക്ഷി ഇടിച്ച വിവരം ശ്രദ്ധയിൽപ്പെട്ട ഉടൻ പൈലറ്റ് വാരണാസി എയർ ട്രാഫിക് കൺട്രോളുമായി (ATC) ബന്ധപ്പെടുകയും അടിയന്തര ലാൻഡിംഗിന് അനുമതി തേടുകയും ചെയ്തു. തുടർന്ന് വാരണാസി വിമാനത്താവളത്തിൽ വിമാനം സുരക്ഷിതമായി ഇറക്കി.
തിങ്കളാഴ്ച രാവിലെ ചില യാത്രക്കാരെ മറ്റൊരു വിമാനത്തിൽ ബെംഗളൂരുവിലേക്ക് അയച്ചു. ബാക്കിയുള്ളവർക്കായി പ്രത്യേക ക്രമീകരണങ്ങൾ ചെയ്തതായും അധികൃതർ അറിയിച്ചു.