

ന്യൂഡൽഹി: ഇൻഡിഗോ വിമാനക്കമ്പനി നേരിടുന്ന യാത്രാ പ്രതിസന്ധി രൂക്ഷമായതോടെ, എയർലൈൻ പൈലറ്റ്സ് അസോസിയേഷന് പാർലമെൻ്റ് സമിതി നോട്ടീസ് അയച്ചു. ഉടൻ സമിതിക്ക് മുന്നിൽ ഹാജരാകാമെന്ന് അസോസിയേഷൻ മറുപടി നൽകിയിട്ടുണ്ട്. പ്രതിസന്ധി ആരംഭിച്ച ശേഷം ഇതുവരെ 4600 വിമാന സർവീസുകൾ റദ്ദാക്കിയതായി ഇൻഡിഗോ അധികൃതർ അറിയിച്ചു.(IndiGo crisis, Pilots Association receives notice from parliamentary committee)
പ്രതിസന്ധി മനഃപൂർവം സൃഷ്ടിച്ചതാണോ എന്ന് സംശയിക്കുന്നതായി കേന്ദ്ര വ്യോമയാന മന്ത്രി റാം മോഹൻ നായിഡു ആവർത്തിച്ചു. ആവശ്യമെങ്കിൽ കമ്പനിയുടെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസറെ (സിഇഒ) പുറത്താക്കാൻ നിർദ്ദേശിക്കും എന്നാണ് അദ്ദേഹം പറഞ്ഞത്. വിഷയത്തിൽ ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷന്റെ (DGCA) ഭാഗത്തുനിന്ന് വീഴ്ചയുണ്ടായോ എന്നും പരിശോധിക്കും.
മാർച്ചിനു ശേഷം ഇൻഡിഗോയിലെ പൈലറ്റുമാരുടെ എണ്ണം 3% കുറഞ്ഞെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. വിമാന സർവീസുകൾ റദ്ദാക്കുകയാണെങ്കിൽ, കുറഞ്ഞത് ആറ് മണിക്കൂർ മുൻപെങ്കിലും യാത്രക്കാർക്ക് വിവരം നൽകണമെന്ന് ഇൻഡിഗോക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. പ്രതിസന്ധി കണക്കിലെടുത്ത് വ്യോമയാന മന്ത്രാലയം ഉദ്യോഗസ്ഥർ വിമാനത്താവളങ്ങളിൽ നേരിട്ട് പരിശോധന തുടങ്ങിയിട്ടുണ്ട്. ഡ്യൂട്ടി സമയ ലംഘനങ്ങളും അമിതമായ ജോലി സമ്മർദ്ദവും ഉൾപ്പെടെയുള്ള കാര്യങ്ങൾ പൈലറ്റ്സ് അസോസിയേഷൻ പാർലമെൻ്റ് സമിതിക്ക് മുന്നിൽ ഉന്നയിക്കും.