ന്യൂഡൽഹി: ഇൻഡിഗോ വിമാന സർവീസുകൾ കൂട്ടത്തോടെ റദ്ദാക്കിയതുമായി ബന്ധപ്പെട്ട് യാത്രക്കാർക്ക് നൽകിയ ടിക്കറ്റ് റീഫണ്ടിന്റെ കണക്കുകൾ വ്യോമയാന മന്ത്രാലയം പുറത്തുവിട്ടു. ഡിസംബർ ഒന്നു മുതൽ ഏഴു വരെയുള്ള കാലയളവിൽ 5,86,705 ബുക്കിംഗുകളുടെ തുകയാണ് ഏറ്റവും ഒടുവിലായി തിരിച്ചു നൽകിയത്. ഈയിനത്തിൽ 569.65 കോടി രൂപയാണ് തിരികെ നൽകിയതെന്ന് വ്യോമയാന മന്ത്രാലയം അറിയിച്ചു.(IndiGo crisis, Ministry of Civil Aviation says Rs 827 crore refunded for 9.5 lakh bookings)
നവംബർ 21 മുതൽ ഡിസംബർ ഏഴു വരെയുള്ള കണക്കനുസരിച്ച് ആകെ 9,55,591 ബുക്കിംഗുകളുടെ റീഫണ്ട് തുകയായി 827 കോടി രൂപയാണ് യാത്രക്കാർക്ക് തിരികെ നൽകിയതെന്നും മന്ത്രാലയം വ്യക്തമാക്കി. റദ്ദാക്കലിനെത്തുടർന്ന് തടസ്സപ്പെട്ട 4,500 ബാഗേജുകൾ ഇതിനോടകം യാത്രക്കാർക്ക് തിരികെ നൽകി. ബാക്കിയുള്ള ബാഗേജുകൾ അടുത്ത 36 മണിക്കൂറിനുള്ളിൽ തിരികെ നൽകുമെന്നും മന്ത്രാലയം അറിയിച്ചു.
വിമാന സർവീസുകൾ കൂട്ടത്തോടെ റദ്ദാക്കിയ ഇൻഡിഗോ വിമാനക്കമ്പനിക്കെതിരെ കർശന നടപടിയുണ്ടാകുമെന്ന് വ്യോമയാന മന്ത്രി റാം മോഹൻ നായിഡു പാർലമെന്റിൽ അറിയിച്ചു. ഈ നടപടി മറ്റ് വിമാനക്കമ്പനികൾക്ക് കൂടി പാഠമാകുമെന്നും മന്ത്രി രാജ്യസഭയിൽ മുന്നറിയിപ്പ് നൽകി. ഏഴാം ദിവസവും യാത്രക്കാരെ വലിച്ച് 600-ൽ അധികം വിമാന സർവീസുകൾ ഇൻഡിഗോ ഇന്നും റദ്ദാക്കുകയോ വൈകുകയോ ചെയ്തു.