ന്യൂഡൽഹി: ഇൻഡിഗോ വിമാന സർവീസുകളിലുണ്ടായ തടസ്സങ്ങളെ തുടർന്ന് മറ്റ് വിമാനക്കമ്പനികൾ കുത്തനെ വർദ്ധിപ്പിച്ച ടിക്കറ്റ് നിരക്കുകൾ കുറയ്ക്കാൻ ഒരുങ്ങി എയർ ഇന്ത്യയും എയർ ഇന്ത്യ എക്സ്പ്രസും. അമിത നിരക്ക് ഈടാക്കരുതെന്ന സർക്കാരിന്റെ നിർദ്ദേശം പാലിച്ചുകൊണ്ടാണ് ഇരു വിമാനക്കമ്പനികളും പുതിയ നിരക്കുകൾ നടപ്പിലാക്കുന്നത്.(IndiGo crisis, Air India and Air India Express to reduce ticket prices)
പുതുക്കിയ നിരക്കുകൾ നടപ്പിലാക്കുന്നതിനുള്ള എല്ലാ നടപടികളും എയർ ഇന്ത്യ എക്സ്പ്രസ് പൂർത്തിയാക്കി. അതേസമയം, എയർ ഇന്ത്യയുടെ പുതുക്കിയ നിരക്കുകൾ പ്രാബല്യത്തിൽ വരാൻ കുറച്ച് സമയമെടുക്കുമെന്നാണ് സൂചന. കഴിഞ്ഞ ആറ് ദിവസമായി, ഇന്ത്യയിലെ ഏറ്റവും വലിയ വിമാനക്കമ്പനിയായ ഇൻഡിഗോയുടെ പ്രവർത്തനങ്ങളിൽ കാര്യമായ തടസ്സം നേരിട്ടിരുന്നു.
പുതിയ ക്രൂ-റോസ്റ്ററിംഗ് നിയമങ്ങൾ, പരിമിതമായ ജീവനക്കാരുടെ ലഭ്യത, സിസ്റ്റം പ്രശ്‌നങ്ങൾ എന്നിവ കാരണമാണ് വിമാനങ്ങൾ കൂട്ടത്തോടെ റദ്ദാക്കപ്പെട്ടത്. ഇൻഡിഗോ പ്രതിസന്ധി മുതലെടുത്ത് എയർ ഇന്ത്യ, എയർ ഇന്ത്യ എക്സ്പ്രസ്, ആകാശ എയർ, സ്‌പൈസ് ജെറ്റ് എന്നിവ ടിക്കറ്റ് നിരക്കുകൾ കുത്തനെ ഉയർത്തിയിരുന്നു. ഡൽഹിയിൽ നിന്ന് തിരുവനന്തപുരത്തേക്കുള്ള വിമാന ടിക്കറ്റ് നിരക്ക് ഒരു ലക്ഷം കടന്ന സാഹചര്യം വരെ ഉണ്ടായി.
നിരക്ക് വർദ്ധന ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്നാണ് അമിതമായി ഈടാക്കരുതെന്ന നിർദ്ദേശവുമായി സർക്കാർ ഇടപെട്ടത്. മത്സരിക്കാൻ കൂടുതൽ വിമാനക്കമ്പനികൾ ഇല്ലാത്ത വിപണിയിൽ, അടിയന്തരമായി യാത്ര ചെയ്യേണ്ടവർ നാലും അഞ്ചും ഇരട്ടി തുക നൽകേണ്ടി വന്നതും മറ്റ് മാർഗ്ഗമില്ലാത്തവർ യാത്ര റദ്ദാക്കിയതും യാത്രക്കാർക്ക് വലിയ ദുരിതമാണ് സൃഷ്ടിച്ചത്. വ്യോമയാന മേഖലയിലെ ഈ പ്രതിസന്ധി കണക്കിലെടുത്താണ് സർക്കാർ ഇടപെടലുകൾ നടത്തിയത്.