ന്യൂഡൽഹി : ചൈനീസ് അതിർത്തിയിലും പാക് അതിർത്തിയിലും ഇന്ത്യ സൈനികാഭ്യാസങ്ങൾ ശക്തമാക്കുന്നു. 'ത്രിശൂൽ' സൈനികാഭ്യാസത്തിന് പിന്നാലെ ചൈനീസ് അതിർത്തിയിൽ 'പൂർവി പ്രചണ്ഡ് പ്രഹാർ' എന്ന പേരിലാണ് അടുത്ത സൈനികാഭ്യാസം നടക്കുക.(India's military exercises are in full swing)
അരുണാചൽ പ്രദേശിൽ, ഈ മാസം 11 മുതൽ 15 വരെയാണ് ഇത് നടക്കുന്നത്. പുതിയതായി രൂപീകരിച്ച ഭൈരവ് ബറ്റാലിയൻ ഇതിന്റെ ഭാഗമാകും.
'ത്രിശൂൽ' പാക് അതിർത്തി മേഖലയിൽ, സർ ക്രീക്ക് മുതൽ ഥാർ മരുഭൂമി വരെയുള്ള പ്രദേശത്ത് ആണ് നടക്കുന്നത്. കര, വ്യോമ, നാവിക സേനകൾ ഉൾപ്പെടുന്ന മൂന്ന് സേനകളും പങ്കെടുക്കുന്നു. സൈനികാഭ്യാസം പത്ത് ദിവസം നീണ്ടുനിൽക്കും.
സൈനികാഭ്യാസം നടക്കുന്ന മേഖലയിലെ വ്യോമപാത ഒഴിവാക്കാൻ വൈമാനികർക്ക് നേരത്തെ തന്നെ നിർദേശം നൽകിയിരുന്നു. പാക് വ്യോമമേഖലയിലും നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ പാക് സർക്കാർ നിർദേശം നൽകിയിട്ടുണ്ട്.
സർ ക്രീക്ക് മേഖലയിൽ പാകിസ്ഥാന്റെ ഭാഗത്തുനിന്ന് ചില പ്രകോപനങ്ങൾ ഉണ്ടാകുന്നതായി പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ് നേരത്തെ വ്യക്തമാക്കിയിരുന്നു. ഈ സാഹചര്യത്തിലാണ് പാക് അതിർത്തിയിൽ ത്രിശൂൽ പോലുള്ള സൈനികാഭ്യാസങ്ങൾ നടത്തുന്നത്.