ന്യൂഡൽഹി: ഇന്ത്യൻ റെയിൽവേയുടെ ചരിത്രത്തിൽ പുതിയൊരു അധ്യായം കുറിച്ചുകൊണ്ട് രാജ്യത്തെ ആദ്യത്തെ ഹൈഡ്രജൻ ട്രെയിൻ ഈ വർഷം സർവീസ് ആരംഭിക്കുന്നു. പരിസ്ഥിതി സൗഹൃദ ഗതാഗത രംഗത്ത് വിപ്ലവകരമായ മാറ്റം ലക്ഷ്യമിടുന്ന ഈ പദ്ധതിയുടെ പരീക്ഷണ ഓട്ടം ഹരിയാനയിലെ ജിന്ദിനും സോണിപ്പത്തിനും ഇടയിൽ ജനുവരി 26-ന് നടക്കുമെന്നാണ് റിപ്പോർട്ടുകൾ.(India's first hydrogen train to hit the track in January)
ജിന്ദ് - സോണിപ്പറ്റ് (90 കിലോമീറ്റർ) ആണ് റൂട്ട്. മണിക്കൂറിൽ പരമാവധി 150 കിലോമീറ്റർ വേഗതയുണ്ട്. 2,500 യാത്രക്കാരെ വരെ ഒരേസമയം വഹിക്കാൻ സാധിക്കും. ചെന്നൈയിലെ ഇന്റഗ്രൽ കോച്ച് ഫാക്ടറിയിൽ (ICF) നിർമ്മിച്ച 8 പാസഞ്ചർ കോച്ചുകളും രണ്ട് ഡ്രൈവർ പവർ കാറുകളും ഉണ്ട്.
ഏറ്റവും പുതിയ ഇലക്ട്രോകെമിക്കൽ സാങ്കേതികവിദ്യയാണ് ഈ ട്രെയിനിൽ ഉപയോഗിക്കുന്നത്. ഡീസൽ എൻജിനുകളെ പൂർണ്ണമായും ഒഴിവാക്കുന്ന ഈ പദ്ധതിയിൽ ഇന്ധനക്ഷമത അതിശയകരമാണ്. 9 കിലോഗ്രാം വെള്ളം ഉപയോഗിച്ച് ഉത്പാദിപ്പിക്കുന്ന 900 ഗ്രാം ഹൈഡ്രജൻ കൊണ്ട് ട്രെയിനിന് ഒരു കിലോമീറ്റർ സഞ്ചരിക്കാനാകും.
3,000 കിലോഗ്രാം ഹൈഡ്രജനും 7,680 കിലോഗ്രാം ഓക്സിജനും സംഭരിക്കാനുള്ള ശേഷി ട്രെയിനിനുണ്ട്. പരമ്പരാഗത ഡീസൽ ഇന്ധനത്തിന് പകരമായി ഹൈഡ്രജൻ ഉപയോഗിക്കുന്നതിലൂടെ പരിസ്ഥിതി മലിനീകരണം പൂർണ്ണമായും ഒഴിവാക്കാൻ സാധിക്കും. പരീക്ഷണ ഓട്ടം പൂർത്തിയാകുന്നതോടെ ഇന്ത്യൻ റെയിൽവേയും ആർഡിഎസ്ഒയും (RDSO), സ്പാനിഷ് കമ്പനിയായ ഗ്രീൻ എച്ച്-ഉം ചേർന്ന് കേന്ദ്ര സർക്കാരിന് റിപ്പോർട്ട് സമർപ്പിക്കും. ഇതിന് പിന്നാലെ ട്രെയിൻ പൊതുജനങ്ങൾക്കായി തുറന്നുകൊടുക്കും.