

ന്യൂഡൽഹി: വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട ബംഗ്ലാദേശ് മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയെ വിട്ടുനൽകുന്നതുമായി ബന്ധപ്പെട്ട് അതീവ കരുതലോടെയുള്ള സമീപനം സ്വീകരിക്കാൻ ഇന്ത്യ. ഹസീനയെ വിട്ടുനൽകുന്നതിൽ ബംഗ്ലാദേശ് ഔദ്യോഗികമായി അപേക്ഷ സമർപ്പിച്ച ശേഷം മാത്രമായിരിക്കും തീരുമാനം എടുക്കുകയെന്ന് ഉന്നതതല വൃത്തങ്ങൾ സൂചിപ്പിച്ചു.(India's Decision about handing over Sheikh Hasina will be taken after receiving Bangladesh's request)
ഷെയ്ഖ് ഹസീനയുമായി ബന്ധപ്പെട്ട വിഷയം ഇരു രാജ്യങ്ങൾക്കുമിടയിലെ ബന്ധം കൂടുതൽ വഷളാകാതിരിക്കാൻ ശ്രമിച്ചുകൊണ്ട് കൈകാര്യം ചെയ്യാനാണ് ഇന്ത്യയുടെ ശ്രമം. ബംഗ്ലാദേശിന്റെ അപേക്ഷ ലഭിച്ചാൽ രാജ്യത്തിന്റെ ഔദ്യോഗിക നിലപാട് ബംഗ്ലാദേശിനെ അറിയിക്കും.
വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട ഷെയ്ഖ് ഹസീനയെ ഇന്ത്യ വിട്ടുനൽകിയേ മതിയാകൂ എന്ന ശക്തമായ നിലപാടിലാണ് ബംഗ്ലാദേശ്. ഇന്ന് തന്നെ രേഖാമൂലം ആവശ്യം ഇന്ത്യയെ അറിയിക്കുമെന്നും റിപ്പോർട്ടുകളുണ്ട്. കഴിഞ്ഞ വർഷം രാജ്യവ്യാപകമായി നടന്ന വിദ്യാർഥി പ്രക്ഷോഭത്തെത്തുടർന്ന് അധികാരത്തിൽ നിന്ന് പുറത്താക്കപ്പെട്ട ഹസീനയ്ക്കെതിരെ, പ്രക്ഷോഭത്തിനിടെയുണ്ടായ വിദ്യാർത്ഥികളുടെ കൊലപാതകങ്ങളുമായി ബന്ധപ്പെട്ടാണ് വധശിക്ഷ വിധിച്ചത്.
ഇന്റർനാഷണൽ ക്രൈംസ് ട്രിബ്യൂണലിലെ ചീഫ് ജസ്റ്റിസ് മൊഹമ്മദ് ഗുലാം മൊർതുസ മജൂംദാർ, നവംബർ 18-നകം ഹസീനയെ അറസ്റ്റ് ചെയ്ത് ഹാജരാക്കാൻ ഉത്തരവിട്ടിട്ടുണ്ട്. കഴിഞ്ഞ ഓഗസ്റ്റിൽ ഇന്ത്യയിലേക്ക് പലായനം ചെയ്ത ഹസീന, റിപ്പോർട്ടുകൾക്ക് ശേഷം പൊതുവേദികളിൽ ഇതുവരെ പ്രത്യക്ഷപ്പെട്ടിട്ടില്ല. ഡൽഹിയിലുള്ള ഒരു സൈനിക താവളത്തിൽ ഹസീന എത്തിച്ചേർന്നതായാണ് അവസാന വിവരം.
ഹസീനയ്ക്ക് പുറമെ അവരുടെ അവാമി ലീഗ് പാർട്ടിയുടെ മുൻ ജനറൽ സെക്രട്ടറിയായിരുന്ന ഒബൈദുൾ ഖാദർ ഉൾപ്പെടെയുള്ളവർക്കും ഹസീന മന്ത്രിസഭയിലെ മൂന്ന് മന്ത്രിമാർക്കെതിരെയും വാറണ്ട് പുറപ്പെടുവിച്ചിട്ടുണ്ട്. കോടതി വിധിക്ക് പിന്നാലെ ബംഗ്ലാദേശിൽ ആക്രമണം വ്യാപകമാവുകയാണ്. രണ്ടു പേർ കൊല്ലപ്പെട്ടതായും റിപ്പോർട്ടുകളുണ്ട്.