ന്യൂഡൽഹി: കാനഡയിലെ ടൊറന്റോ സർവ്വകലാശാലയ്ക്ക് സമീപം ഇന്ത്യൻ വിദ്യാർത്ഥി വെടിയേറ്റ് മരിച്ചു. പിഎച്ച്.ഡി വിദ്യാർത്ഥിയായ ശിവാങ്ക് അവസ്തി (20) ആണ് കൊല്ലപ്പെട്ടത്. ടൊറന്റോ സർവ്വകലാശാലയുടെ സ്കാർബറോ കാമ്പസിന് സമീപം വെച്ചായിരുന്നു ആക്രമണം. വെടിയേറ്റ ഉടൻ തന്നെ ശിവാങ്ക് സംഭവസ്ഥലത്ത് വെച്ച് മരിച്ചു.(Indian student shot dead in Canada, students concerned)
സംഭവത്തിന് പിന്നാലെ പ്രതികൾ ഒളിവിൽ പോയി. ഇവർക്കായി തിരച്ചിൽ ശക്തമാക്കിയിട്ടുണ്ട്. അക്രമികളെ തിരിച്ചറിയാൻ പ്രദേശത്തെ സിസിടിവി ദൃശ്യങ്ങൾ പൊലീസ് ശേഖരിച്ചു വരികയാണ്. കൊലപാതകത്തെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ ഉടൻ അറിയിക്കണമെന്ന് അധികൃതർ പൊതുജനങ്ങളോട് അഭ്യർത്ഥിച്ചു.
ഈ വർഷം ടൊറന്റോയിൽ മാത്രം റിപ്പോർട്ട് ചെയ്യപ്പെടുന്ന 41-ാമത്തെ കൊലപാതകമാണിത്. കാനഡയിൽ മലയാളികൾ ഉൾപ്പെടെ ആയിരക്കണക്കിന് ഇന്ത്യൻ വിദ്യാർത്ഥികൾ പഠിക്കുന്നുണ്ട്. തുടർച്ചയായുണ്ടാകുന്ന ഇത്തരം അക്രമങ്ങൾ വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും ഇടയിൽ വലിയ ആശങ്കയ്ക്ക് കാരണമായിട്ടുണ്ട്.
ശിവാങ്ക് അവസ്തിയുടെ മരണത്തിൽ ഇന്ത്യ അതീവ ദുഃഖം രേഖപ്പെടുത്തി. ടൊറന്റോയിലെ ഇന്ത്യൻ കോൺസുലേറ്റ് ജനറൽ വിദ്യാർത്ഥിയുടെ കുടുംബവുമായി ബന്ധപ്പെട്ടുവരികയാണ്. ഭൗതികദേഹം നാട്ടിലെത്തിക്കുന്നതിനും മറ്റ് നിയമനടപടികൾക്കുമായി കുടുംബത്തിന് ആവശ്യമായ എല്ലാ സഹായങ്ങളും നൽകുമെന്ന് കോൺസുലേറ്റ് അറിയിച്ചു.