ന്യൂഡൽഹി: ഇന്ത്യൻ റെയിൽവേയുടെ ചരിത്രത്തിൽ നിർണ്ണായകമായ കുതിച്ചുചാട്ടം നടന്ന വർഷമായി 2025 മാറി. കഴിഞ്ഞ വർഷം മാത്രം 122 പുതിയ ട്രെയിനുകളാണ് റെയിൽവേ ട്രാക്കിലെത്തിച്ചത്. സർവീസുകൾ ദീർഘിപ്പിച്ചും വേഗത വർദ്ധിപ്പിച്ചും യാത്രാക്ലേശം പരിഹരിക്കാൻ വലിയ തോതിലുള്ള ഇടപെടലുകളാണ് വിവിധ റെയിൽവേ സോണുകൾ നടത്തിയത്. സെമി-ഹൈ-സ്പീഡ് കണക്റ്റിവിറ്റി വർദ്ധിപ്പിക്കുന്നതിന്റെ ഭാഗമായി 28 പുതിയ വന്ദേ ഭാരത് ട്രെയിനുകൾ കൂടി ആരംഭിച്ചു എന്നതാണ് ഈ വർഷത്തെ പ്രധാന സവിശേഷത.(Indian Railway takes a leap forward, 122 new trains launched in 2025)
വിവിധ റെയിൽവേ സോണുകളിൽ നോർത്തേൺ റെയിൽവേയും ഈസ്റ്റ് സെൻട്രൽ റെയിൽവേയും 20 വീതം പുതിയ ട്രെയിനുകൾ അവതരിപ്പിച്ചപ്പോൾ നോർത്ത് വെസ്റ്റേൺ റെയിൽവേ 12 പുതിയ ട്രെയിനുകൾ പുറത്തിറക്കി. വേഗത വർദ്ധിപ്പിക്കുന്ന കാര്യത്തിൽ ദക്ഷിണ പശ്ചിമ റെയിൽവേയാണ് ഏറ്റവും മികച്ച പ്രകടനം കാഴ്ചവെച്ചത്; ഈ മേഖലയിൽ 117 ട്രെയിനുകൾ വേഗത്തിലാക്കി. ദക്ഷിണ റെയിൽവേ 75 ട്രെയിനുകളുടെയും നോർത്ത് വെസ്റ്റേൺ റെയിൽവേ 89 ട്രെയിനുകളുടെയും വെസ്റ്റേൺ റെയിൽവേ 80 ട്രെയിനുകളുടെയും വേഗത വർദ്ധിപ്പിച്ചു.
കേരളം ഉൾപ്പെടുന്ന ദക്ഷിണ റെയിൽവേ മേഖലയിൽ 6 പുതിയ ട്രെയിനുകൾ അവതരിപ്പിച്ചു. കൂടാതെ 4 സർവീസുകൾ ദീർഘിപ്പിക്കുകയും 2 ട്രെയിനുകളെ സൂപ്പർഫാസ്റ്റ് വിഭാഗത്തിലേക്ക് മാറ്റുകയും ചെയ്തു. മൊത്തത്തിൽ നോക്കുമ്പോൾ, കഴിഞ്ഞ വർഷം 86 ട്രെയിനുകൾ നീട്ടുകയും 10 ട്രെയിനുകൾ സൂപ്പർഫാസ്റ്റാക്കി മാറ്റുകയും 549 ട്രെയിനുകൾ വേഗത്തിലാക്കുകയും ചെയ്തു. റെയിൽവേ ശൃംഖലയുടെ ഈ നവീകരണം സാധാരണക്കാരായ യാത്രക്കാർക്ക് വലിയ ആശ്വാസമാണ് നൽകുന്നത്.