ന്യൂഡൽഹി: റഷ്യയിലെ ഉഫ സിറ്റിയിൽ 19 ദിവസം മുൻപ് കാണാതായ ഇന്ത്യൻ മെഡിക്കൽ വിദ്യാർത്ഥി അജിത് സിങ് ചൗധരിയെ (23) മരിച്ച നിലയിൽ കണ്ടെത്തി. ഉഫ സിറ്റിയിലെ വൈറ്റ് നദിയോട് ചേർന്നുള്ള അണക്കെട്ടിലാണ് മൃതദേഹം കണ്ടെത്തിയത്. രാജസ്ഥാനിലെ അൽവാറിനടുത്ത് ലക്ഷ്മൺഗഡിലെ കുഫുൻവാര സ്വദേശിയാണ് അജിത് സിങ് ചൗധരി. റഷ്യയിലെ ബഷ്‌കിർ സ്റ്റേറ്റ് മെഡിക്കൽ യൂണിവേഴ്സിറ്റിയിലെ മൂന്നാം വർഷ മെഡിക്കൽ വിദ്യാർത്ഥിയായിരുന്നു.(Indian medical student missing in Russia found dead)
ഒക്ടോബർ 19-നാണ് അജിത് സിങ്ങിനെ അവസാനമായി കണ്ടത്. വാർഡന്റെ പക്കൽ നിന്ന് പാൽ വാങ്ങി വരാമെന്ന് സുഹൃത്തുക്കളോട് പറഞ്ഞാണ് അജിത് ഹോസ്റ്റലിൽ നിന്ന് പുറത്തേക്ക് പോയത്, പിന്നീട് മടങ്ങിവന്നില്ല.
കാണാതാവുന്നതിന് ഏകദേശം ഒരു മണിക്കൂർ മുൻപ് അജിത് അമ്മയോടും സഹോദരിയോടും വീഡിയോ കോളിൽ സംസാരിച്ചിരുന്നു. അടുത്ത മാസം നാട്ടിൽ വരാൻ നിശ്ചയിച്ചിരുന്ന സമയത്താണ് അദ്ദേഹത്തെ കാണാതായതെന്ന് കുടുംബം പറയുന്നു.
അജിത് പഠിച്ചിരുന്ന മെഡിക്കൽ കോളേജിനടുത്തുള്ള വൈറ്റ് നദീതീരത്ത് നിന്ന് നേരത്തെ അദ്ദേഹത്തിന്റേതെന്ന് കരുതുന്ന ജാക്കറ്റും മൊബൈൽ ഫോണും കണ്ടെത്തിയിരുന്നു. മൃതദേഹം സുഹൃത്തുക്കൾ തിരിച്ചറിഞ്ഞിട്ടുണ്ട്. നിയമപരമായ നടപടിക്രമങ്ങൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം നാട്ടിലേക്ക് എത്തിക്കാനുള്ള ശ്രമങ്ങൾ നടക്കുകയാണ്. അജിത് സിങ്ങിന്റെ ഇന്ത്യയിലുള്ള ബന്ധുക്കളെ മരണവിവരം അറിയിച്ചു.