
ന്യൂഡൽഹി: കേന്ദ്ര ശാസ്ത്ര- സാങ്കേതികകാര്യ സഹമന്ത്രി ജിതേന്ദ്ര സിംഗ് 2025 ഏപ്രിലിൽ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്ക് അടുത്ത ഇന്ത്യക്കാരന്‍ യാത്ര ചെയ്യുന്നമെന്ന് അറിയിച്ചു. ഇന്ത്യൻ പൗരനെ ബഹിരാകാശത്തേക്ക് അയക്കുന്നത് നാസയുമായുള്ള ഐ എസ് ആർ ഒയുടെ സഹകരണത്തിന്‍റെ ഭാഗമായാണ്. വാർത്താസമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
മന്ത്രിയുടെ പ്രഖ്യാപനം പ്രഥമ ദേശീയ ബഹിരാകാശ ദിന ആഘോഷങ്ങള്‍ക്ക് മുന്നോടിയായാണ്. ഈ ദൗത്യം നടക്കുക 2025 ഏപ്രിലിൽ ആയിരിക്കും. ദൗത്യത്തിന് നൽകിയിരിക്കുന്ന പേര് 'ആക്സിയം-4' എന്നാണ്.
വ്യോമസേനയിലെ ഗ്രൂപ്പ് ക്യാപ്റ്റന്‍മാരായ ശുഭാന്‍ഷു ശുക്ലയും, പ്രശാന്ത് ബാലകൃഷ്‌ണന്‍ നായരും അമേരിക്കയിൽ ആക്സിയം-4 ദൗത്യത്തിനായുള്ള പരിശീലനത്തിലാണ്. മലയാളിയായ പ്രശാന്ത് ബാലകൃഷ്‌ണന്‍ നായര്‍ ബാക്ക് അപ്പാണ്. ഇതോടെ ശുഭാൻഷു ശുക്ല രാകേഷ് ശര്‍മ്മയ്‌ക്ക് ശേഷം ബഹിരാകാശത്ത് എത്തുന്ന രണ്ടാമത്തെ ഇന്ത്യക്കാരന്‍ എന്ന നേട്ടം കൈവരിക്കും.
ശുഭാൻഷുവിനൊപ്പം ആക്സിയം-4 ദൗത്യത്തിൽ പോളണ്ട്, ഹംഗറി, അമേരിക്ക എന്നിവിടങ്ങളില്‍ നിന്നുള്ള 3 പേരും ഉണ്ടാകും. ശുഭാന്‍ഷു ശുക്ലയും പ്രശാന്ത് ബാലകൃഷ്‌ണന്‍ നായരും ഗഗൻയാൻ ദൗത്യത്തിനായി തിരഞ്ഞെടുക്കപ്പെട്ട നാല്‍വര്‍ സംഘത്തിലെ അംഗങ്ങളാണ്. ഇരുവർക്കും പുറമെ, അംഗദ് പ്രതാപ്, അജിത് കൃഷ്ണൻ എന്നിവരും ഗഗൻയാൻ ദൗത്യത്തിനായി പരിശീലനത്തിലുണ്ട്. ഇവരെല്ലാം തന്നെ ഇന്ത്യൻ വ്യോമസേനയിലെ പൈലറ്റുമാരാണ്.