ന്യൂഡൽഹി: ഇന്ത്യൻ കരസേനയുടെ സതേൺ കമാൻഡ് പാകിസ്ഥാൻ അതിർത്തിയോട് ചേർന്നുള്ള രാജസ്ഥാനിലെ ജയ്സാൽമീറിൽ നടത്തിയ 'മരു ജ്വാല' (മരുഭൂമിയിലെ ജ്വാല) എന്ന അഭ്യാസം, ഇന്ത്യൻ സേനയുടെ സൈനിക മികവും സജ്ജീകരണവും ലോകത്തിന് മുന്നിൽ വിളിച്ചോതുന്നതായി. ചൊവ്വാഴ്ചയാണ് ഈ നിർണ്ണായക അഭ്യാസം നടന്നത്.(Indian Army shows strength on Pakistan border)
വിമാനങ്ങളിൽ നിന്ന് ചാടുന്ന സൈനികർ, മരുഭൂമിയിലൂടെ ഗർജ്ജിച്ച് നീങ്ങുന്ന ടാങ്കുകൾ, അത്യാധുനിക സാങ്കേതിക വിദ്യ പ്രകടിപ്പിച്ച ഡ്രോണുകളും റോബോട്ടുകളും എന്നിവ അഭ്യാസത്തിന്റെ പ്രധാന ആകർഷണങ്ങളായിരുന്നു.
കരസേന, നാവികസേന, വ്യോമസേന എന്നിവയെ ഒരുമിപ്പിച്ചുകൊണ്ട് ഇന്ത്യ നടപ്പിലാക്കിക്കൊണ്ടിരിക്കുന്ന 'ത്രിശൂൽ' എന്ന ത്രിസേനാ അഭ്യാസത്തിന്റെ നിർണ്ണായക ഘട്ടമായിരുന്നു 'മരു ജ്വാല'. എലൈറ്റ് യൂണിറ്റുകളുടെ തയ്യാറെടുപ്പും, മൂന്ന് സേനകളും തമ്മിലുള്ള മികച്ച ഏകോപനവുമാണ് ഇതിലൂടെ പ്രകടിപ്പിച്ചത്.
സങ്കീർണ്ണമായ വ്യോമാക്രമണങ്ങൾ ആസൂത്രണം ചെയ്യുന്നതിലും നടപ്പിലാക്കുന്നതിലും സായുധ സേനയുടെ സംയോജിത കഴിവുകൾ ഈ അഭ്യാസം പ്രകടമാക്കി. കരസേനയുടെ യന്ത്രവൽകൃത സേന, പീരങ്കിപ്പട, വ്യോമയാന വിഭാഗം, കാലാൾപ്പട എന്നിവ തമ്മിലുള്ള തടസ്സമില്ലാത്ത ഏകോപനം അഭ്യാസത്തിൽ വ്യക്തമായിരുന്നു. ഇത് വൈവിധ്യമാർന്ന ഭൂപ്രദേശങ്ങളിൽ ഫലപ്രദമായി പ്രവർത്തിക്കാനുള്ള സേനയുടെ കഴിവിനെ വീണ്ടും തെളിയിച്ചു.
സതേൺ കമാൻഡിന്റെ ജനറൽ ഓഫീസർ കമാൻഡിങ് ഇൻ ചീഫ് ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് ഉൾപ്പെടെയുള്ള ഉന്നത ഉദ്യോഗസ്ഥർ ചൊവ്വാഴ്ചത്തെ അഭ്യാസം വിലയിരുത്തി. "ത്രിശൂൽ അഭ്യാസത്തിന്റെ നിർണായക ഘട്ടമായിരുന്നു ഇത്," ലഫ്റ്റനന്റ് ജനറൽ സേത്ത് മാധ്യമപ്രവർത്തകരോട് പറഞ്ഞു.