ന്യൂഡൽഹി: ഒളിമ്പിക്സ് സ്വർണ മെഡൽ ജേതാവായ നീരജ് ചോപ്രയെ ഇന്ത്യൻ ആർമിയിൽ ഓണററി ലെഫ്റ്റനന്റ് കേണൽ പദവി നൽകി ആദരിച്ചു. ഡൽഹിയിൽ വെച്ച് നടന്ന ചടങ്ങിൽ പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്, കരസേനാ മേധാവി ജനറൽ ഉപേന്ദ്ര ദ്വിവേദി എന്നിവർ ചേർന്നാണ് ബഹുമതി കൈമാറിയത്.(Indian Army honours Neeraj Chopra with honorary lieutenant colonel rank)
കായികമേഖലയിൽ രാജ്യത്തിനു നൽകിയ മഹത്തായ സംഭാവനകൾ പരിഗണിച്ചാണ് താരത്തിന് ടെറിട്ടോറിയൽ ആർമിയിൽ ഓണററി ലെഫ്റ്റനന്റ് കേണൽ പദവി നൽകിയത്. ഏപ്രിൽ 16 മുതലാണ് നിയമനം പ്രാബല്യത്തിൽ വന്നത്.
സൈനിക-കായിക നേട്ടങ്ങൾ
2016 ഓഗസ്റ്റ് 26-നാണ് നീരജ് ഇന്ത്യൻ ആർമിയിൽ നായിക് സുബേദാർ റാങ്കിൽ ജൂനിയർ കമ്മിഷൻഡ് ഓഫീസറായി നിയമിതനാകുന്നത്. പിന്നീട് 2024-ൽ സുബേദാർ മേജറായി സ്ഥാനക്കയറ്റം ലഭിച്ചു.
ടോക്യോ ഒളിമ്പിക്‌സിൽ ജാവലിൻ ത്രോയിൽ ഇന്ത്യയ്ക്കായി ചരിത്രപരമായ സ്വർണം നേടിയതിനു പിന്നാലെ 2022 ജനുവരിയിൽ രജ്പുത്താന റൈഫിൾസ് അദ്ദേഹത്തെ പരം വിശിഷ്ട് സേവാ മെഡൽ നൽകി ആദരിച്ചിരുന്നു. 2018-ൽ അർജുന അവാർഡ് ലഭിച്ചു.
ഒളിമ്പിക് സ്വർണ മെഡൽ നേട്ടത്തിനു പിന്നാലെ 2021-ൽ രാജ്യത്തെ പരമോന്നത കായിക ബഹുമതിയായ ഖേൽ രത്‌ന പുരസ്‌കാരം ലഭിച്ചു. 2022-ൽ രാജ്യം പദ്മശ്രീ നൽകി ആദരിച്ചു.
ഒളിമ്പിക്സിലെ നേട്ടങ്ങൾ
2023-ലെ ലോക ചാമ്പ്യൻഷിപ്പിൽ ജേതാവായ നീരജ്, 2020 ടോക്യോ ഒളിമ്പിക്സിൽ സ്വർണവും 2024 പാരീസ് ഒളിമ്പിക്സിൽ വെള്ളിയും നേടിയിട്ടുണ്ട്. ഒളിമ്പിക്സിൽ ട്രാക്ക് ആൻഡ് ഫീൽഡ് ഇനങ്ങളിൽ മെഡലുകൾ നേടുന്ന ആദ്യ ഇന്ത്യൻ അത്‌ലറ്റ് എന്ന ചരിത്ര നേട്ടവും നീരജിന് സ്വന്തമാണ്.
അതേസമയം, അടുത്തിടെ നടന്ന ലോക അത്‌ലറ്റിക്സ് ചാമ്പ്യൻഷിപ്പിൽ തന്റെ ലോക കിരീടം നിലനിർത്താൻ നീരജ് ചോപ്രക്ക് സാധിച്ചിരുന്നില്ല. 84.03 മീറ്റർ ദൂരം പിന്നിട്ട് അദ്ദേഹം എട്ടാം സ്ഥാനത്താണ് ഫിനിഷ് ചെയ്തത്.