ന്യൂഡൽഹി: പശ്ചിമേഷ്യൻ സംഘർഷത്തെത്തുടർന്ന് ആഗോളതലത്തിൽ ഊർജ്ജ പ്രതിസന്ധി ഉണ്ടായേക്കാമെന്ന ആശങ്കകൾക്കിടയിൽ ഇന്ത്യയുടെ കരുതൽ എണ്ണ ശേഖരത്തിന്റെ കണക്കുകൾ കേന്ദ്ര സർക്കാർ പുറത്തുവിട്ടു. രാജ്യത്ത് 25 കോടി ബാരലിലധികം എണ്ണ ശേഖരമുണ്ടെന്ന് സർക്കാർ വൃത്തങ്ങൾ അറിയിച്ചു.(India will not face energy crisis, has 250 million barrels of oil reserves)
വാണിജ്യ വിതരണ ശൃംഖലയിൽ പൂർണ്ണമായ തടസ്സമുണ്ടായാൽ പോലും 7 മുതൽ 8 ആഴ്ച വരെ രാജ്യത്തെ ആവശ്യങ്ങൾ നിറവേറ്റാൻ ഈ ശേഖരം മതിയാകും. മംഗലാപുരം, പാഡൂർ, വിശാഖപട്ടണം എന്നിവിടങ്ങളിലെ തന്ത്രപ്രധാനമായ ഭൂഗർഭ ശേഖരണ കേന്ദ്രങ്ങളിലാണ് പ്രധാനമായും എണ്ണ സൂക്ഷിച്ചിരിക്കുന്നത്. ഇതിനുപുറമെ റിഫൈനറി ടാങ്കുകളിലും പൈപ്പ് ലൈനുകളിലും കപ്പലുകളിലുമായി ഇന്ധനമുണ്ട്.
പെട്രോൾ, ഡീസൽ, വിമാന ഇന്ധനം, എൽപിജി, എൽഎൻജി എന്നിവയുടെയെല്ലാം മതിയായ സ്റ്റോക്ക് നിലവിലുണ്ട്. ഹോർമുസ് കടലിടുക്ക് പോലുള്ള പ്രധാന എണ്ണക്കടത്ത് പാതകളിൽ തടസ്സമുണ്ടായാലും ഇന്ത്യയെ അത് കാര്യമായി ബാധിക്കില്ലെന്നാണ് വിലയിരുത്തൽ. നിലവിൽ 40-ഓളം രാജ്യങ്ങളിൽ നിന്ന് ഇന്ത്യ എണ്ണ ഇറക്കുമതി ചെയ്യുന്നുണ്ട്.

