ന്യൂഡൽഹി: കായിക രംഗത്തെ ഉത്തേജക മരുന്ന് ഉപയോഗത്തിൽ ഇന്ത്യ വീണ്ടും ലോകത്തിന് മുന്നിൽ തലകുനിക്കുന്നു. ലോക ഉത്തേജക വിരുദ്ധ ഏജൻസി (വാഡ) പുറത്തുവിട്ട ഏറ്റവും പുതിയ റിപ്പോർട്ട് പ്രകാരം, തുടർച്ചയായ മൂന്നാം വർഷവും ഈ പട്ടികയിൽ ഇന്ത്യ ഒന്നാം സ്ഥാനത്താണ്. 2024-ൽ പുറത്തുവന്ന കണക്കുകൾ പ്രകാരം രാജ്യത്തെ 260 കായിക താരങ്ങളാണ് ഉത്തേജക പരിശോധനയിൽ പരാജയപ്പെട്ടത്.(India Tops list for third straight time and becomes world's worst dope offender)
ദേശീയ ഉത്തേജക വിരുദ്ധ ഏജൻസി (നാഡ) കഴിഞ്ഞ വർഷം നടത്തിയ ആകെ 7,113 പരിശോധനകളിൽ നിന്നാണ് ഈ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്തുവന്നത്. ഇതിൽ 6,576 മൂത്ര സാമ്പിളുകളും 537 രക്ത സാമ്പിളുകളുമാണ് പരിശോധിച്ചത്. പരിശോധനയ്ക്ക് വിധേയമാക്കിയ മൂത്ര സാമ്പിളുകളിൽ 253 എണ്ണവും രക്ത സാമ്പിളുകളിൽ 7 എണ്ണവും നിരോധിത മരുന്നുകളുടെ സാന്നിധ്യം മൂലം പോസിറ്റീവ് ആണെന്ന് കണ്ടെത്തി.
അയ്യായിരത്തിലധികം പരിശോധനകൾ നടത്തുന്ന രാജ്യങ്ങളിൽ ഏറ്റവും ഉയർന്ന പോസിറ്റീവ് നിരക്കുള്ളത് ഇന്ത്യയിലാണ് (3.6 ശതമാനം). 2023-ൽ 213 കേസുകൾ മാത്രമായിരുന്നിടത്താണ് ഇപ്പോൾ 260 കേസുകളായി വർധിച്ചിരിക്കുന്നത്. പരിശോധനകൾ കൂടുതൽ കർശനമാക്കിയതിന്റെ ഫലമായാണ് എണ്ണത്തിൽ ഈ വർധന ഉണ്ടായതെന്നാണ് 'നാഡ'യുടെ വിശദീകരണം.
2030-ലെ കോമൺവെൽത്ത് ഗെയിംസിനും 2036-ലെ ഒളിമ്പിക്‌സിനും ആതിഥേയത്വം വഹിക്കാൻ ഇന്ത്യ തയ്യാറെടുക്കുന്ന വേളയിലാണ് ഈ റിപ്പോർട്ട് പുറത്തുവരുന്നത്. ഇന്ത്യയിലെ വ്യാപകമായ ഉത്തേജക മരുന്ന് ഉപയോഗത്തിൽ അന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റി നേരത്തെ തന്നെ വലിയ ആശങ്ക പ്രകടിപ്പിച്ചിരുന്നു. കായിക താരങ്ങൾക്കിടയിലെ ഈ പ്രവണത ഇന്ത്യയുടെ കായിക സ്വപ്നങ്ങൾക്ക് വലിയ വെല്ലുവിളിയാണ് ഉയർത്തുന്നത്.