ന്യൂഡൽഹി: പശ്ചിമേഷ്യയിലെ യുദ്ധത്തെത്തുടർന്ന് ഹോർമുസ് കടലിടുക്കിലൂടെയുള്ള എണ്ണനീക്കം തടസ്സപ്പെട്ടതോടെ ബംഗ്ലാദേശ് കടുത്ത ഇന്ധനക്ഷാമത്തിലേക്ക്. പ്രതിസന്ധി മറികടക്കാൻ ഇന്ത്യയോട് അധികമായി ഡീസൽ നൽകണമെന്ന് ബംഗ്ലാദേശ് ഔദ്യോഗികമായി അഭ്യർത്ഥിച്ചു. മാർച്ച് മുതൽ ജൂൺ വരെയുള്ള കാലയളവിൽ 50,000 മെട്രിക് ടൺ ഡീസൽ അധികമായി നൽകണമെന്നാണ് ആവശ്യം.(India to supply 5,000 tons of diesel to Bangladesh)
ബംഗ്ലാദേശ് ധനമന്ത്രി അമീർ ഖസ്രു മഹ്മൂദ് ചൗധരിയും ഇന്ത്യൻ ഹൈക്കമ്മീഷണർ പ്രണയ് വർമയും തമ്മിൽ നടത്തിയ ചർച്ചയിലാണ് സഹായം തേടിയത്. അസമിലെ നുമാലിഗഡ് റിഫൈനറിയിൽ നിന്ന് ‘ഇന്ത്യ-ബംഗ്ലാദേശ് മൈത്രി പൈപ്പ്‌ലൈൻ’ വഴി നിലവിൽ ഇന്ധന വിതരണം നടക്കുന്നുണ്ട്.
ആറ് മാസത്തിനുള്ളിൽ നൽകേണ്ട 90,000 ടൺ ഡീസൽ അടുത്ത രണ്ട് മാസത്തിനുള്ളിൽ തന്നെ ലഭ്യമാക്കണമെന്ന് ബംഗ്ലാദേശ് പെട്രോളിയം കോർപ്പറേഷൻ ആവശ്യപ്പെട്ടു. ഇന്ത്യൻ ഓയിൽ കോർപ്പറേഷനിൽ നിന്ന് 30,000 മെട്രിക് ടൺ ഡീസൽ കൂടി വാങ്ങുന്നതിനായി ചർച്ചകൾ പുരോഗമിക്കുകയാണ്.
ഇന്ധനക്ഷാമം രൂക്ഷമായതോടെ ബംഗ്ലാദേശ് സർക്കാർ ജനജീവിതത്തിൽ കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. വൈദ്യുതിയും ഇന്ധനവും ലാഭിക്കുന്നതിനായി രാജ്യത്തെ എല്ലാ സർക്കാർ, സ്വകാര്യ സർവ്വകലാശാലകൾക്കും തിങ്കളാഴ്ച മുതൽ അവധി പ്രഖ്യാപിച്ചു. ഈ വർഷത്തെ ഈദ് അവധി നേരത്തെയാക്കുകയായിരുന്നു. വാഹനങ്ങൾക്ക് ഇന്ധനം നൽകുന്നതിന് നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. ഇറക്കുമതി ചെയ്യുന്ന എണ്ണയെ പ്രധാനമായും ആശ്രയിക്കുന്നതിനാൽ വൈദ്യുതി ഉത്പാദനത്തിലും വലിയ കുറവുണ്ടായിട്ടുണ്ട്.

