ന്യൂഡൽഹി: പാശ്ചാത്യ രാജ്യങ്ങളുടെ സമ്മർദ്ദങ്ങളെ അവഗണിച്ച് റഷ്യയുമായും മറ്റ് യുറേഷ്യൻ രാജ്യങ്ങളുമായും സാമ്പത്തിക ബന്ധം വിപുലീകരിക്കാൻ ഇന്ത്യ. റഷ്യ ഉൾപ്പെടുന്ന ‘യുറേഷ്യൻ ഇക്കണോമിക് യൂണിയനുമായി’ ഇന്ത്യ നടത്തുന്ന സ്വതന്ത്ര വ്യാപാര കരാർ ചർച്ചകളുടെ ആദ്യഘട്ടം വിജയകരമായി പൂർത്തിയായതായി റഷ്യൻ ഉപപ്രധാനമന്ത്രി അലക്‌സി ഓവർചുക് വ്യക്തമാക്കി.(India to enter into huge trade deal with Russia?)
ഈ കരാർ യാഥാർത്ഥ്യമാകുന്നതോടെ ഇന്ത്യയിലെ ചെറുകിട-ഇടത്തരം സംരംഭകർക്ക് അന്താരാഷ്ട്ര തലത്തിൽ വലിയ അവസരങ്ങൾ ലഭിക്കും. റഷ്യ, അർമേനിയ, ബെലാറസ്, കസാക്കിസ്ഥാൻ, കിർഗിസ്ഥാൻ എന്നിവയാണ് അംഗരാജ്യങ്ങൾ.
ഇന്ത്യയിലെ ഉൽപ്പന്നങ്ങൾക്ക് ഈ രാജ്യങ്ങളിലേക്ക് തടസ്സമില്ലാതെ പ്രവേശനം ലഭിക്കും. പകരമായി റഷ്യൻ കമ്പനികൾക്ക് ഇന്ത്യൻ വിപണിയും പ്രയോജനപ്പെടുത്താം. നിലവിൽ ഇന്ധന ഇറക്കുമതിയിലാണ് ഇരുരാജ്യങ്ങളും തമ്മിലുള്ള വ്യാപാരം കേന്ദ്രീകരിച്ചിരിക്കുന്നത്. എന്നാൽ 2030-ഓടെ ഉഭയകക്ഷി വ്യാപാരം 100 ശതകോടി ഡോളറിലേക്ക് ഉയർത്താനാണ് ലക്ഷ്യമിടുന്നത്. 2024-25 കാലയളവിൽ വ്യാപാരം 68.7 ശതകോടി ഡോളറിൽ എത്തിയിട്ടുണ്ട്.
മരുന്ന് നിർമ്മാണം, കൃഷി, വ്യവസായ യന്ത്രങ്ങൾ, കെമിക്കൽസ്, സാങ്കേതികവിദ്യ തുടങ്ങിയ മേഖലകളിലേക്ക് സഹകരണം വ്യാപിപ്പിക്കും. ചരക്ക് നീക്കം വേഗത്തിലാക്കാൻ ‘ഇന്റർനാഷണൽ നോർത്ത്-സൗത്ത് ട്രാൻസ്‌പോർട്ട് കോറിഡോർ’ സജീവമാക്കും. ഇത് ദക്ഷിണേഷ്യയിൽ നിന്ന് യുറേഷ്യൻ മേഖലയിലേക്കുള്ള യാത്രാ സമയവും ചിലവും ഗണ്യമായി കുറയ്ക്കാൻ സഹായിക്കും. റഷ്യയിൽ നിന്ന് എണ്ണ വാങ്ങുന്നതുമായി ബന്ധപ്പെട്ട് അമേരിക്കയിൽ നിന്ന് കടുത്ത സമ്മർദ്ദമുണ്ടായിട്ടും, രാജ്യത്തിന്റെ താൽപ്പര്യങ്ങൾക്കാണ് മുൻഗണനയെന്ന നിലപാടിൽ ഇന്ത്യ ഉറച്ചുനിൽക്കുകയാണ്.

