ന്യൂഡൽഹി: ഇന്ത്യയും റഷ്യയും തമ്മിലുള്ള സൗഹൃദം ആഴത്തിലുള്ളതാണെന്നും 'ഇരട്ട താരകം പോലെ' നിലനിൽക്കുന്ന ഈ ബന്ധം ശക്തമാക്കുന്നതിൽ പ്രസിഡൻ്റ് വ്ലാദിമിർ പുടിൻ്റെ പങ്ക് വലുതാണെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി. ഹൈദരാബാദ് ഹൗസിൽ നടന്ന ഉച്ചകോടിക്ക് ശേഷം നടന്ന സംയുക്ത വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. മോദിയെ അടുത്ത സുഹൃത്തായി വിശേഷിപ്പിച്ച പുടിൻ, ചർച്ചകൾ ഫലപ്രദമായെന്നും ബന്ധം കൂടുതൽ ശക്തമാക്കുമെന്നും അറിയിച്ചു.(India-Russia relations are like a double star, Modi and Putin sign 8 agreements)
ആകെ എട്ട് കരാറുകളിലാണ് ഇന്ത്യയും റഷ്യയും ഒപ്പുവെച്ചത്. തൊഴിൽ, കുടിയേറ്റം, ആരോഗ്യം, ഷിപ്പിങ് എന്നീ മേഖലകളിൽ ഉഭയകക്ഷി കരാറുകൾ ഒപ്പുവെച്ചു. 2030 വരെയുള്ള സമഗ്ര സാമ്പത്തിക സഹകരണ പദ്ധതിക്ക് ഇരു രാജ്യങ്ങളും ധാരണയായി. സ്വതന്ത്ര വ്യാപാര കരാറിനായുള്ള ശ്രമങ്ങൾ തുടരും. റഷ്യയിൽ നിന്ന് ഇന്ത്യ കൂടുതൽ രാസവളം വാങ്ങും. കൂടാതെ, സംയുക്തമായി യൂറിയ ഉൽപ്പാദനത്തിന് ധാരണയായിട്ടുണ്ട്.
സൈനികേതര ആണവോർജ്ജ രംഗത്ത് സഹകരണം കൂട്ടാൻ ധാരണയായി. കൂടംകുളം ആണവോർജ നിലയ നിർമ്മാണം പൂർത്തിയാക്കാൻ സഹകരിക്കുമെന്നും ലോകത്തിലെ ഏറ്റവും വലിയ ആണവോർജ നിലയങ്ങളിലൊന്നാണിത് എന്നും പുടിൻ പറഞ്ഞു. ചെറു ആണവ റിയാക്ടറുകൾ ഉണ്ടാക്കാനും സഹകരണം ശക്തമാക്കും. ഭീകരവാദത്തെ ഇരു രാജ്യങ്ങളും ഒന്നിച്ച് നേരിടും. റഷ്യ-യുക്രൈൻ സംഘർഷം തീർക്കാനുള്ള എല്ലാ ശ്രമങ്ങളെയും ഇന്ത്യ സ്വാഗതം ചെയ്യുമെന്നും ഇതിന് എല്ലാ സഹകരണവും നൽകാൻ രാജ്യം തയ്യാറാണെന്നും മോദി വ്യക്തമാക്കി.
റഷ്യൻ ടിവി ചാനൽ ഇന്ന് മുതൽ ഇന്ത്യയിൽ പ്രവർത്തനം ആരംഭിക്കുമെന്നും ഇത് സാംസ്കാരികമായ പരസ്പര സഹകരണത്തിൽ നിർണായകമാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും പുടിൻ കൂട്ടിച്ചേർത്തു.