ന്യൂഡൽഹി: ഇറാനെതിരായ യുദ്ധത്തിനായി അമേരിക്ക ഇന്ത്യൻ തുറമുഖങ്ങളും നാവിക താവളങ്ങളും ഉപയോഗിക്കുന്നുവെന്ന റിപ്പോർട്ടുകൾ കേന്ദ്ര വിദേശകാര്യ മന്ത്രാലയം ഔദ്യോഗികമായി തള്ളി. മുൻ അമേരിക്കൻ ആർമി കേണൽ നടത്തിയ വിവാദ പരാമർശങ്ങൾ വാസ്തവവിരുദ്ധമാണെന്നും അത്തരം വാർത്തകൾക്ക് യാതൊരു അടിസ്ഥാനവുമില്ലെന്നും മന്ത്രാലയം വ്യക്തമാക്കി.(India Rejects Report Claiming US Using Its Ports For Iran Strikes)
അമേരിക്കൻ ചാനലിന് നൽകിയ അഭിമുഖത്തിലാണ് വിവാദ പ്രസ്താവന നടത്തിയത്. പശ്ചിമേഷ്യയിലെ അമേരിക്കയുടെ സൈനിക താവളങ്ങളും തുറമുഖങ്ങളും ഭൂരിഭാഗവും നശിപ്പിക്കപ്പെട്ടിരിക്കുകയാണ്. നിലവിൽ ഇന്ത്യയെയും ഇന്ത്യൻ തുറമുഖങ്ങളെയുമാണ് ഞങ്ങൾക്ക് ആശ്രയിക്കേണ്ടി വരുന്നത്. ഇതത്ര നല്ല സാഹചര്യമല്ലെന്നാണ് നാവികസേന പറയുന്നത് എന്നാണ് അദ്ദേഹം പറഞ്ഞത്.
ഈ അവകാശവാദം ഇന്ത്യയുടെ വിദേശ നയത്തെയും നയതന്ത്ര ബന്ധങ്ങളെയും ദോഷകരമായി ബാധിക്കാൻ സാധ്യതയുള്ളതിനാലാണ് വിദേശകാര്യ മന്ത്രാലയം ഉടൻ തന്നെ നിഷേധക്കുറിപ്പുമായി രംഗത്തെത്തിയത്. വിദേശകാര്യ മന്ത്രാലയത്തിന്റെ ഔദ്യോഗിക ഫാക്ട് ചെക്ക് ഹാൻഡിലിലൂടെ ഈ വാർത്ത തെറ്റാണെന്ന് എക്സിൽ വ്യക്തമാക്കി. ഇറാന് നേരെയുള്ള സൈനിക നീക്കങ്ങൾക്കായി ഇന്ത്യൻ മണ്ണ് ഉപയോഗിക്കാൻ ആരെയും അനുവദിച്ചിട്ടില്ല. പശ്ചിമേഷ്യൻ സംഘർഷത്തിൽ ഇന്ത്യ ഒരു പക്ഷത്തും ചേരുന്നില്ലെന്നും സമാധാനത്തിനാണ് മുൻഗണന നൽകുന്നതെന്നും മന്ത്രാലയം ആവർത്തിച്ചു.

