

ശ്രീനഗർ: വടക്കൻ കശ്മീരിലെ കുപ്‌വാര ജില്ലയിലുള്ള കേരൻ സെക്ടറിൽ നിയന്ത്രണരേഖയ്ക്ക് സമീപം ഇന്ത്യ-പാകിസ്താൻ സേനകൾ തമ്മിൽ വെടിവെപ്പ് നടന്നു (Kupwara LoC Firing). ജനുവരി 20-21 രാത്രിയിലായിരുന്നു സംഭവം. അതിർത്തിയിലെ നിരീക്ഷണ സംവിധാനങ്ങൾ ശക്തമാക്കുന്നതിന്റെ ഭാഗമായി 6 രാഷ്ട്രീയ റൈഫിൾസ് വിഭാഗം അത്യാധുനിക ക്യാമറകൾ സ്ഥാപിക്കുന്നതിനിടെ പാകിസ്താൻ സൈന്യം പ്രകോപനം സൃഷ്ടിക്കുകയായിരുന്നു.
അതിർത്തിയിലെ നിരീക്ഷണ പരിധിയിൽ വരാത്ത ഇടങ്ങളിൽ ക്യാമറകൾ സ്ഥാപിക്കാനുള്ള ഇന്ത്യൻ സേനയുടെ ശ്രമം തടസ്സപ്പെടുത്താൻ പാക് സൈന്യം വെടിയുതിർക്കുകയായിരുന്നു. പാകിസ്താൻ ഭാഗത്ത് നിന്ന് രണ്ട് റൗണ്ട് വെടിയൊച്ച കേട്ടതോടെ ഇന്ത്യൻ സൈന്യം ശക്തമായി തിരിച്ചടിച്ചു. സംഭവത്തിൽ ആർക്കും പരിക്കേറ്റതായി റിപ്പോർട്ടുകളില്ല. വെടിവെപ്പിന് പിന്നാലെ മേഖലയിൽ നുഴഞ്ഞുകയറ്റ സാധ്യത മുന്നിൽക്കണ്ട് ഇന്ത്യൻ സൈന്യം വനമേഖലയിൽ തിരച്ചിൽ ശക്തമാക്കിയിട്ടുണ്ട്.
കഴിഞ്ഞ കുറച്ചുദിവസങ്ങളായി ജമ്മു കശ്മീരിൽ ഭീകരവാദ വിരുദ്ധ പോരാട്ടം ശക്തമാണ്. കിഷ്ത്വാറിൽ ജനുവരി 18-19 രാത്രിയിൽ ഭീകരരുമായുണ്ടായ ഏറ്റുമുട്ടലിൽ എട്ട് സൈനികർക്ക് പരിക്കേൽക്കുകയും ഒരു സൈനികൻ വീരമൃത്യു വരിക്കുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെ കിഷ്ത്വാറിലെ ഉയർന്ന മലനിരകളിൽ മാസങ്ങളോളം തങ്ങാൻ സൗകര്യമുള്ള ജെയ്‌ഷെ മുഹമ്മദ് ഭീകരരുടെ രഹസ്യ താവളം സുരക്ഷാസേന കണ്ടെത്തി. ഇവിടെ നിന്ന് മാസങ്ങളോളം ഉപയോഗിക്കാനുള്ള അരിയും നൂഡിൽസും ഉൾപ്പെടെയുള്ള ഭക്ഷണസാധനങ്ങളും എൽപിജി സിലിണ്ടറുകളും കണ്ടെടുത്തത് വൻ ഭീകരാക്രമണ പദ്ധതിയുടെ സൂചനയായാണ് സൈന്യം വിലയിരുത്തുന്നത്.
Indian and Pakistani troops exchanged fire in the Keran sector of Kupwara along the Line of Control (LoC) during the night of January 20-21. The skirmish occurred when Pakistani forces fired small arms to disrupt Indian troops installing high-tech surveillance cameras. In a related development, security forces in Kishtwar discovered a massive Jaish-e-Mohammad (JeM) bunker stocked with months of supplies, following an encounter that claimed the life of one soldier.