ന്യൂഡൽഹി: ഇന്ത്യയും നോർവേയും തമ്മിലുള്ള ഉഭയകക്ഷി ബന്ധം ശക്തമാക്കുന്നതിന്റെ ഭാഗമായി കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ നോർവേ പ്രധാനമന്ത്രി യോനാസ് ഗാഹ് സ്റ്റോറുമായി കൂടിക്കാഴ്ച നടത്തി. യൂറോപ്യൻ ഫ്രീ ട്രേഡ് അസോസിയേഷൻ, ട്രേഡ് ആൻഡ് ഇക്കണോമിക് പാർട്ണർഷിപ്പ് എഗ്രിമെന്റ് എന്നീ കരാറുകൾ നടപ്പാക്കുന്നതിനെക്കുറിച്ച് ഇരുനേതാക്കളും വിശദമായ ചർച്ചകൾ നടത്തി.(India joins hands with Norway, Nirmala Sitharaman meets the Prime Minister)
ഹൈ-ടെക് വ്യവസായങ്ങൾ മുതൽ പരിസ്ഥിതി സൗഹൃദ പദ്ധതികൾ വരെ നീളുന്ന വിപുലമായ സഹകരണത്തിനാണ് ഇരുരാജ്യങ്ങളും ലക്ഷ്യമിടുന്നത്. സെമികണ്ടക്ടറുകൾ, സ്റ്റാർട്ടപ്പുകൾ, ഹൈ-ടെക് നിർമ്മാണം, പുനരുപയോഗ ഊർജ്ജം, കാർബൺ ക്യാപ്ചർ സ്റ്റോറേജ്, മാലിന്യ സംസ്കരണം, മത്സ്യബന്ധനം, സമുദ്രഗതാഗതം (Shipping), ഹെൽത്ത് ടെക്, ബഹിരാകാശ ഗവേഷണം, റെയർ എർത്ത് സംസ്കരണം എന്നിവ ഇതിൽ ഉൾപ്പെടുന്നു.
മത്സ്യബന്ധനം, ബഹിരാകാശം തുടങ്ങിയ മേഖലകളിൽ ഇന്ത്യയുമായി ചേർന്ന് പ്രവർത്തിക്കുമെന്ന് നോർവേ പ്രധാനമന്ത്രി യോനാസ് ഗാഹ് സ്റ്റോർ ഉറപ്പുനൽകി. നോർവേയുടെ വികസനത്തിൽ അവിടുത്തെ ഇന്ത്യൻ പ്രവാസികൾ നൽകുന്ന മഹത്തായ സംഭാവനകളെ അദ്ദേഹം പ്രത്യേകം പ്രശംസിച്ചു. സന്ദർശനത്തിന്റെ ഭാഗമായി ഓസ്‌ലോയിൽ നടന്ന വട്ടമേശ സമ്മേളനത്തിൽ മുപ്പത്തിയഞ്ചിലധികം പ്രമുഖ നോർവീജിയൻ സിഇഒമാരുമായും നിക്ഷേപകരുമായും ധനമന്ത്രി സംവദിച്ചു.



