ന്യൂഡൽഹി: ബംഗ്ലാദേശ് വിദേശകാര്യ മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയിലെ പരാമർശങ്ങളിൽ ഇന്ത്യ കടുത്ത അതൃപ്തി രേഖപ്പെടുത്തി. ന്യൂനപക്ഷ സംരക്ഷണവുമായി ബന്ധപ്പെട്ട് ഇന്ത്യയെ പരോക്ഷമായി വിമർശിച്ച നടപടി അനാവശ്യമാണെന്ന് സർക്കാർ വൃത്തങ്ങൾ വ്യക്തമാക്കി. ബംഗ്ലാദേശിലെ ഹിന്ദു വിഭാഗങ്ങളുടെ സുരക്ഷയിൽ ആശങ്ക പ്രകടിപ്പിച്ച ഇന്ത്യയുടെ നിലപാടിനെതിരെ ബംഗ്ലാദേശ് ഇടക്കാല സർക്കാർ വാർത്താക്കുറിപ്പ് ഇറക്കിയതാണ് പുതിയ തർക്കങ്ങൾക്ക് കാരണമായത്.(India is deeply dissatisfied with Bangladesh's stance)
ബംഗ്ലാദേശിൽ ഹിന്ദു യുവാവ് കൊല്ലപ്പെട്ട സംഭവത്തിൽ ഇന്ത്യ ആശങ്ക അറിയിച്ചിരുന്നു. എന്നാൽ ഇത് ന്യൂനപക്ഷങ്ങൾക്കെതിരെയുള്ള ആക്രമണമായി ചിത്രീകരിക്കരുതെന്നാണ് ബംഗ്ലാദേശ് വിദേശകാര്യ മന്ത്രാലയത്തിന്റെ വാദം. ന്യൂനപക്ഷ സുരക്ഷ എല്ലാ ദക്ഷിണേഷ്യൻ രാജ്യങ്ങളുടെയും ഉത്തരവാദിത്തമാണെന്ന ബംഗ്ലാദേശിന്റെ പരാമർശം ഇന്ത്യയെ ലക്ഷ്യം വെച്ചുള്ളതാണെന്ന് വിലയിരുത്തപ്പെടുന്നു.
ഡൽഹിയിലെ ബംഗ്ലാദേശ് ഹൈക്കമ്മീഷന് നേരെ ആക്രമണമുണ്ടായെന്ന തരത്തിൽ ബംഗ്ലാദേശ് മാധ്യമങ്ങൾ പ്രചരിപ്പിക്കുന്ന വാർത്തകൾ ഇന്ത്യ തള്ളിയിരുന്നു. എന്നാൽ, നയതന്ത്ര ഉദ്യോഗസ്ഥരുടെ സുരക്ഷയിൽ ആശങ്കയുണ്ടെന്നും ഇന്ത്യയുടെ വാദങ്ങൾ പൂർണ്ണമായും ശരിയല്ലെന്നുമാണ് ബംഗ്ലാദേശിന്റെ പുതിയ നിലപാട്.
ബംഗ്ലാദേശിലെ യുവനേതാവ് ഷെരീഫ് ഒസ്മാൻ ഹാദിയുടെ കൊലയാളി ഇന്ത്യയിലേക്ക് കടന്നുവെന്ന വാർത്തകളിൽ തെളിവില്ലെന്ന് ബംഗ്ലാദേശ് പോലീസ് തന്നെ വ്യക്തമാക്കി. പ്രതി മഹാരാഷ്ട്രയിൽ എത്തിയെന്ന തരത്തിലുള്ള ഇന്ത്യ വിരുദ്ധ പ്രചാരണങ്ങൾ ബംഗ്ലാദേശ് മാധ്യമങ്ങളിൽ സജീവമാണ്.
ബംഗ്ലാദേശിലെ നിലവിലെ ആഭ്യന്തര സംഘർഷങ്ങളും ഹിന്ദുക്കളുടെ സുരക്ഷയും പ്രധാനമന്ത്രിയുടെ ഓഫീസ് നേരിട്ട് നിരീക്ഷിക്കുന്നുണ്ട്. അയൽരാജ്യത്തെ സാഹചര്യം മോശമായി തുടരുന്നത് ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധത്തെ സാരമായി ബാധിക്കുമെന്നാണ് നയതന്ത്ര വിദഗ്ധരുടെ വിലയിരുത്തൽ.