കൊൽക്കത്ത: ഇന്ത്യ ഒരു ഹിന്ദു രാഷ്ട്രമാണെന്നത് നിലനിൽക്കുന്ന യാഥാർത്ഥ്യമാണെന്നും അതിന് പ്രത്യേക ഭരണഘടനാ ഭേദഗതിയുടെയോ അംഗീകാരത്തിന്റെയോ ആവശ്യമില്ലെന്നും ആർ.എസ്.എസ് മേധാവി മോഹൻ ഭാഗവത്. കൊൽക്കത്തയിൽ ആർ.എസ്.എസിന്റെ നൂറാം വാർഷികാഘോഷങ്ങളുടെ ഭാഗമായി നടന്ന ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.(India is a Hindu nation, no constitutional recognition needed, says Mohan Bhagwat)
സൂര്യൻ കിഴക്ക് ഉദിക്കുന്നു എന്നതിന് ഭരണഘടനാപരമായ അംഗീകാരം ആവശ്യമില്ലാത്തതുപോലെയാണ് ഇന്ത്യയുടെ കാര്യവും. ഇന്ത്യയെ മാതൃഭൂമിയായി കാണുന്നവരും ഇന്ത്യൻ സംസ്കാരത്തെയും പൂർവ്വികരുടെ മഹിമയെയും ആദരിക്കുന്നവരും ഇവിടെയുള്ളിടത്തോളം കാലം ഇതൊരു ഹിന്ദു രാഷ്ട്രമായി തുടരും.
പാർലമെന്റ് ഭരണഘടന ഭേദഗതി ചെയ്ത് 'ഹിന്ദു രാഷ്ട്രം' എന്ന വാക്ക് ചേർത്താലും ഇല്ലെങ്കിലും ആർ.എസ്.എസിന് അതിൽ ആശങ്കയില്ല. സത്യം മാറാൻ പോകുന്നില്ല. 1976-ൽ 42-ാം ഭേദഗതിയിലൂടെയാണ് മതേതരം, സോഷ്യലിസ്റ്റ് എന്നീ വാക്കുകൾ ഭരണഘടനയുടെ ആമുഖത്തിൽ ചേർത്തതെന്ന ചരിത്രപരമായ പശ്ചാത്തലവും അദ്ദേഹം ചൂണ്ടിക്കാട്ടി.
ജന്മത്തിന്റെ അടിസ്ഥാനത്തിലുള്ള ജാതിവ്യവസ്ഥ ഹിന്ദുത്വത്തിന്റെ ലക്ഷണമല്ലെന്ന് അദ്ദേഹം വ്യക്തമാക്കി. ഹിന്ദു സമൂഹത്തെ സംഘടിപ്പിക്കുന്നത് രാജ്യത്തിന്റെ പുരോഗതിക്ക് വേണ്ടിയാണ്, അല്ലാതെ അധികാരത്തിന് വേണ്ടിയല്ല.
ആർ.എസ്.എസ് മുസ്‌ലിം വിരുദ്ധമാണെന്നത് തെറ്റായ ധാരണയാണ്. ആർ.എസ്.എസിന്റെ പ്രവർത്തനങ്ങൾ സുതാര്യമാണ്. ഈ തെറ്റിദ്ധാരണ മാറ്റാൻ താൽപ്പര്യമുള്ളവർ സംഘടനയുടെ ഓഫീസുകളും ശാഖകളും സന്ദർശിക്കണം. ഹിന്ദുക്കളുടെ സംരക്ഷണത്തിന് വേണ്ടി നിലകൊള്ളുന്ന സംഘടന മുസ്‌ലിം വിരുദ്ധമല്ലെന്ന് ഇന്ന് പലരും അംഗീകരിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. തങ്ങൾ കടുത്ത ദേശീയവാദികളാണെന്നും രാജ്യനന്മയാണ് സംഘടനയുടെ ലക്ഷ്യമെന്നും അദ്ദേഹം പ്രസംഗത്തിൽ കൂട്ടിച്ചേർത്തു.