

ഹൗറ: ദീർഘദൂര യാത്രക്കാർക്കായി അത്യാധുനിക സൗകര്യങ്ങളുമായി രൂപകൽപ്പന ചെയ്ത ഇന്ത്യയിലെ ആദ്യ വന്ദേ ഭാരത് സ്ലീപ്പർ ട്രെയിൻ സർവീസ് ആരംഭിച്ചു. ഹൗറയിൽ നിന്നും ഗുവാഹാട്ടിയിലേക്കുള്ള ഈ ട്രെയിൻ മാൾഡ ടൗൺ റെയിൽവേ സ്റ്റേഷനിൽ നിന്നാണ് യാത്ര തുടങ്ങിയത്. യാത്രാസമയം രണ്ടര മണിക്കൂറോളം കുറയ്ക്കുമെന്നതാണ് ഇതിന്റെ പ്രധാന ആകർഷണം.
മണിക്കൂറിൽ 180 കിലോമീറ്റർ വേഗതയിൽ സഞ്ചരിക്കാൻ ശേഷിയുള്ള ട്രെയിനിൽ ആകെ 16 കോച്ചുകളാണുള്ളത്. 823 യാത്രക്കാർക്ക് ഒരേസമയം യാത്ര ചെയ്യാം. 11 എസി ത്രീ-ടയർ, 4 എസി ടു-ടയർ, ഒരു ഒന്നാം ക്ലാസ് എസി കോച്ച് എന്നിങ്ങനെയാണ് ക്രമീകരണം.ട്രെയിനുകൾ കൂട്ടിയിടിക്കുന്നത് ഒഴിവാക്കുന്ന 'കവച്' (Kavach) സാങ്കേതികവിദ്യയും എമർജൻസി ടോക്ക് ബാക്ക് സംവിധാനവും ഇതിലുണ്ട്.
വിമാനത്തിലേതിന് സമാനമായ ഓട്ടോമാറ്റിക് ഡോറുകൾ, ശബ്ദരഹിതമായ യാത്ര, മികച്ച കുഷ്യൻ ബെർത്തുകൾ എന്നിവ ഉറപ്പാക്കിയിട്ടുണ്ട്.
ടിക്കറ്റ് നിരക്ക് വിവരങ്ങൾ: ഭൂരിഭാഗം വിമാന നിരക്കുകളേക്കാളും കുറഞ്ഞ നിരക്കിലാണ് ട്രെയിൻ സർവീസ് നടത്തുന്നത്:
400 കിലോമീറ്റർ വരെ: എസി 3 ടയർ - ₹960, എസി 2 ടയർ - ₹1,240, ഫസ്റ്റ് ക്ലാസ് - ₹1,520.
1000 കിലോമീറ്റർ വരെ: ₹2,400 മുതൽ ₹3,800 വരെ.
വന്ദേ ഭാരത് സ്ലീപ്പറിൽ വി.ഐ.പി ക്വാട്ടയോ എമർജൻസി ക്വാട്ടയോ ഉണ്ടായിരിക്കില്ല. റെയിൽവേ ഉദ്യോഗസ്ഥർക്ക് പോലും പാസ് ഉപയോഗിച്ച് യാത്ര ചെയ്യാൻ സാധിക്കില്ല. കൺഫേം ടിക്കറ്റ് ഉള്ളവർക്ക് മാത്രമേ പ്രവേശനം അനുവദിക്കൂ.
രാത്രികാല സർവീസായതിനാൽ രാത്രി ഭക്ഷണവും രാവിലെ ചായയും ട്രെയിനിൽ ലഭ്യമാകും. ബംഗാളി, ആസാമി പ്രാദേശിക വിഭവങ്ങൾ മെനുവിൽ ഉൾപ്പെടുത്തിയത് ഭക്ഷണപ്രിയർക്കും വലിയ സന്തോഷം നൽകുന്ന കാര്യമാണ്.