ഗുവാഹത്തി: ഇന്ത്യ ഒരു ഹിന്ദു രാഷ്ട്രമാകാൻ പ്രത്യേക ഔദ്യോഗിക പ്രഖ്യാപനത്തിന്റെ ആവശ്യമില്ലെന്ന് ആർ.എസ്.എസ്. മേധാവി മോഹൻ ഭാഗവത്. ഭാരതത്തിൽ അഭിമാനം കൊള്ളുന്ന ഏതൊരാളും ഹിന്ദുവാണ്. ഹിന്ദു എന്നത് കേവലം മതപരമായ പദമല്ലെന്നും, ആയിരക്കണക്കിനു വർഷത്തെ സാംസ്കാരിക തുടർച്ചയിൽ വേരൂന്നിയ സ്വത്വമാണെന്നും അദ്ദേഹം ഗുവാഹത്തിയിൽ പറഞ്ഞു.(India doesn't need an official declaration to become a Hindu nation, says Mohan Bhagwat)
"ഭാരതവും ഹിന്ദുവും പര്യായങ്ങളാണ്. ഹിന്ദു രാഷ്ട്രമാകാൻ ഇന്ത്യയ്ക്ക് ഔദ്യോഗിക പ്രഖ്യാപനത്തിൻ്റെ ആവശ്യമില്ല. ആർ.എസ്.എസ്. രൂപീകരിക്കപ്പെട്ടത് ആരെയും എതിർക്കാനോ ഉപദ്രവിക്കാനോ വേണ്ടിയല്ല, മറിച്ച് സ്വഭാവ രൂപീകരണത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കാനും ഇന്ത്യയെ ഒരു ആഗോള നേതാവാക്കുന്നതിനു സംഭാവന നൽകാനുമാണ്," അദ്ദേഹം കൂട്ടിച്ചേർത്തു.
"വൈവിധ്യങ്ങൾക്കിടയിലും ഭാരതത്തെ ഒന്നിച്ചു നിർത്തുന്ന രീതിശാസ്ത്രത്തെയാണ് ആർ.എസ്.എസ്. എന്ന് വിളിക്കുന്നത്," അദ്ദേഹം പറഞ്ഞു. ഇന്ത്യയുടെ നാനാത്വത്തിൽ ഏകത്വത്തിൻ്റെ തിളക്കമാർന്ന ഉദാഹരണമാണ് വടക്കുകിഴക്കൻ സംസ്ഥാനങ്ങളെന്നും ഭാഗവത് അഭിപ്രായപ്പെട്ടു.
ലചിത് ബോർഫുകനെയും ശ്രീമന്ത ശങ്കർദേവയെയും പോലെയുള്ളവർ പ്രാദേശിക തലത്തിൽ മാത്രമല്ല, ദേശീയ തലത്തിലും പ്രസക്തരാണ്. അവർ എല്ലാ ഇന്ത്യക്കാർക്കും പ്രചോദനമാണെന്നും അദ്ദേഹം പറഞ്ഞു. രാഷ്ട്ര നിർമാണത്തിനായി സമൂഹത്തിലെ എല്ലാ വിഭാഗങ്ങളും കൂട്ടായും നിസ്വാർഥമായും പ്രവർത്തിക്കണമെന്നും മോഹൻ ഭാഗവത് ആവശ്യപ്പെട്ടു. മൂന്ന് ദിവസത്തെ സന്ദർശനത്തിനായി അസമിൽ എത്തിയ മോഹൻ ഭാഗവത് നാളെ മണിപ്പൂരിലേക്ക് തിരിക്കും.