ന്യൂഡൽഹി: പാകിസ്ഥാൻ വിമാനങ്ങൾക്കുള്ള വ്യോമപാത നിരോധനം ഇന്ത്യ ഒരു മാസം കൂടി നീട്ടി. ഇന്ത്യൻ വിമാനങ്ങൾക്ക് പാക് വ്യോമപാതയിലെ നിരോധനം പാകിസ്ഥാൻ നീട്ടിയതിന് പിന്നാലെയാണ് കേന്ദ്ര വ്യോമ ഗതാഗത മന്ത്രാലയം ഈ തീരുമാനമെടുത്തത്. ഇതോടെ ഇരു രാജ്യങ്ങളും തമ്മിൽ വ്യോമപാത തുടർച്ചയായി അടച്ചിടുന്ന എട്ടാമത്തെ മാസമാണിത്.(India closes airspace to Pakistan, Ban extended for another month)
വ്യാഴാഴ്ചയാണ് പാകിസ്ഥാൻ വ്യോമപാത നിരോധനം നീട്ടിയതായി പ്രഖ്യാപിച്ചത്. പാകിസ്ഥാൻ ഏവിയേഷൻ അതോറിറ്റി 'നോട്ടീസ് ടു എയർമാൻ' പുറത്തിറക്കി. നിലവിലെ വിലക്ക് നവംബർ 24-ന് അവസാനിക്കാനിരിക്കെ, നിരോധനം ഡിസംബർ 24 പുലർച്ചെ 5:29 വരെ തുടരുമെന്നാണ് പാകിസ്ഥാൻ വിശദമാക്കിയത്.
പാകിസ്ഥാൻ വിഷയം എടുത്ത് തീരുമാനം പ്രഖ്യാപിച്ചതിനാൽ സമാനമായ തീരുമാനം ഇന്ത്യയും എടുക്കുകയാണെന്നാണ് കേന്ദ്ര വ്യോമയാന മന്ത്രാലയം വിശദമാക്കിയത്. ഇതിനാൽ തന്നെ പാക് വിമാനങ്ങൾക്കുള്ള വ്യോമപാത നിരോധനം ഒരു മാസം കൂടി തുടരും. ഇത് സംബന്ധിച്ച ഉത്തരവ് ഉടൻ പുറത്തിറങ്ങുമെന്നും അധികൃതർ അറിയിച്ചു. നേരത്തെ പഹൽഗാം ഭീകരാക്രമണത്തിന് ശേഷമാണ് പാകിസ്ഥാൻ വ്യോമപാത അടച്ചത്. ഇതിന് പിന്നാലെ ഇന്ത്യയും അതേ നിലപാട് സ്വീകരിക്കുകയായിരുന്നു.
തുടർച്ചയായി വ്യോമപാത അടച്ചിടുന്നത് വിമാനക്കമ്പനികൾക്കും രാജ്യത്തിനും വൻ സാമ്പത്തിക നഷ്ടം ഉണ്ടാക്കുന്നുണ്ടെന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. ഇരു രാജ്യങ്ങളും തമ്മിലുള്ള രാഷ്ട്രീയ പ്രതിസന്ധി വിമാന ഗതാഗതത്തെയാണ് സാരമായി ബാധിച്ചിരിക്കുന്നത്.