കൊൽക്കത്ത: അഞ്ച് വർഷത്തോളം നീണ്ട ഇടവേളയ്ക്ക് ശേഷം ഇന്ത്യയിൽ നിന്ന് ചൈനയിലേക്കുള്ള വിമാന സർവീസുകൾ പുനരാരംഭിച്ചു. കൊൽക്കത്തയിലെ നേതാജി സുഭാഷ് ചന്ദ്രബോസ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് ഇന്നലെ രാത്രി 10 മണിയോടെ ചൈനയിലെ ഗ്യാങ്സൂവിലേക്കാണ് ആദ്യ വിമാനം പറന്നുയർന്നത്.(India-China flight service resumes after 5 years)
ഇൻഡിഗോയുടെ എ320 നിയോ വിമാനത്തിൽ 176 യാത്രക്കാരാണ് ചൈനയിലേക്ക് പോയത്. 2020-ന്റെ തുടക്കത്തിൽ കോവിഡ്-19 മഹാമാരിയുടെ വ്യാപനത്തെ തുടർന്നാണ് ഇരു രാജ്യങ്ങൾക്കുമിടയിലെ വിമാന സർവീസ് നിർത്തിവച്ചത്.
ഇതിന് പിന്നാലെ കിഴക്കൻ ലഡാക്കിൽ അതിർത്തിയിലുണ്ടായ അസ്വാരസ്യങ്ങൾ കാരണം സർവീസ് പുനരാരംഭിക്കുന്നത് വൈകി. നിലവിൽ നയതന്ത്ര തലത്തിൽ നടന്ന ചർച്ചകൾക്കൊടുവിലാണ് വിമാന സർവീസ് പുനരാരംഭിക്കാൻ തീരുമാനമായത്.
കൊൽക്കത്ത വിമാനത്താവളത്തിൽ നടന്ന ലളിതമായ ചടങ്ങിൽ, ഇരു രാജ്യങ്ങൾക്കുമിടയിലെ സൗഹൃദവും സഹകരണവും വീണ്ടും ശക്തിപ്പെടുത്തുന്നതിൻ്റെ സൂചനയായി ഒരു യാത്രക്കാരൻ ദീപം തെളിയിച്ചു. യാത്രക്കാർക്കും വിനോദസഞ്ചാരികൾക്കും വ്യാപാരികൾക്കും ഈ സർവീസ് ഒരുപോലെ ഉപകാരപ്രദമാകുമെന്ന് എൻ.എസ്.സി.ബി.ഐ. എയർപോർട്ട് ഡയറക്ടർ പി.ആർ. ബിറിയ ചടങ്ങിൽ സംസാരിക്കവെ ചൂണ്ടിക്കാട്ടി.