ന്യൂഡൽഹി: കടലിൽ കപ്പലുകളിലുള്ള റഷ്യൻ ക്രൂഡ് ഓയിൽ വാങ്ങാൻ അമേരിക്ക 30 ദിവസത്തെ താൽക്കാലിക ഇളവ് നൽകിയതോടെ, ഏകദേശം 30 ദശലക്ഷം ബാരൽ എണ്ണ ഇന്ത്യ വാങ്ങിക്കൂട്ടിയതായി റിപ്പോർട്ട്. ഗൾഫ് മേഖലയിലെ സംഘർഷത്തെത്തുടർന്ന് മിഡിൽ ഈസ്റ്റിൽ നിന്നുള്ള എണ്ണ പ്രവാഹം തടസ്സപ്പെട്ട പശ്ചാത്തലത്തിലാണ് ഇന്ത്യൻ റിഫൈനറികൾ അതിവേഗത്തിൽ ഈ നീക്കം നടത്തിയത്.(India buys 300 million barrels of crude oil from Russia)
മാർച്ച് 5-ന് മുൻപ് കപ്പലുകളിൽ കയറ്റിയതും എന്നാൽ വിറ്റഴിക്കപ്പെടാതെ ഏഷ്യൻ കടൽപ്രദേശങ്ങളിൽ കിടക്കുന്നതുമായ റഷ്യൻ എണ്ണ വാങ്ങാനാണ് അമേരിക്കൻ ട്രഷറി വിഭാഗം 30 ദിവസത്തെ അനുമതി നൽകിയത്. ഏപ്രിൽ 4 വരെയാണ് ഈ ഇളവിന്റെ കാലാവധി.
ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ, റിലയൻസ് ഇൻഡസ്ട്രീസ് തുടങ്ങിയ വൻകിട കമ്പനികൾ ഉടൻ തന്നെ വിപണിയിൽ ലഭ്യമായ ഏതാണ്ട് എല്ലാ റഷ്യൻ ചരക്കുകളും സ്വന്തമാക്കി. ഇതിൽ 10 ദശലക്ഷം ബാരൽ വീതം IOC-യും റിലയൻസും വാങ്ങിയതായാണ് വിവരം.
മുൻപ് റഷ്യൻ എണ്ണ വലിയ ഡിസ്‌കൗണ്ടിൽ ലഭിച്ചിരുന്നെങ്കിൽ, നിലവിലെ ആഗോള സാഹചര്യം പരിഗണിച്ച് ബ്രെന്റ് ക്രൂഡ് വിലയേക്കാൾ 2 മുതൽ 8 ഡോളർ വരെ പ്രീമിയം നൽകിയാണ് ഇന്ത്യ ഈ ചരക്കുകൾ ഉറപ്പാക്കിയത്. ഇറാൻ സംഘർഷത്തെത്തുടർന്ന് ഹോർമുസ് കടലിടുക്ക് വഴിയുള്ള എണ്ണ നീക്കം തടസ്സപ്പെട്ടതോടെയാണ് ഇന്ത്യ ബദൽ മാർഗ്ഗങ്ങൾ തേടിയത്. ഇന്ത്യയുടെ മൊത്തം ഇറക്കുമതിയുടെ 40 ശതമാനവും ഈ വഴിയിലൂടെയാണ് വരുന്നത്.

