ന്യൂഡൽഹി: പശ്ചിമേഷ്യയിലെ യുദ്ധം ആഗോളതലത്തിൽ ഇന്ധന വിതരണത്തെ ബാധിച്ചതോടെ ഇന്ത്യയിൽ വളം ഉൽപ്പാദനം കടുത്ത പ്രതിസന്ധിയിലേക്ക്. വളം നിർമ്മാണത്തിന് ആവശ്യമായ ദ്രവീകൃത പ്രകൃതിവാതകത്തിന്റെ ലഭ്യത കുറഞ്ഞതോടെ ഇന്ത്യയിലേക്കുള്ള യൂറിയ കയറ്റുമതി വർദ്ധിപ്പിക്കണമെന്ന് ചൈനയോട് കേന്ദ്ര സർക്കാർ ആവശ്യപ്പെട്ടതായി റിപ്പോർട്ട് ചെയ്തു.(India asks China for urea as war-induced gas crunch hits plants)
വളം ഉൽപ്പാദനത്തിലെ പ്രധാന അസംസ്കൃത വസ്തുവായ പ്രകൃതിവാതകത്തിന്റെ വിതരണ ശൃംഖല യുദ്ധം മൂലം തടസ്സപ്പെട്ടു. ഇത് ദക്ഷിണേഷ്യയിലെ പല വളം നിർമ്മാണ പ്ലാന്റുകളും അടച്ചുപൂട്ടുന്ന അവസ്ഥയിലേക്ക് നയിച്ചു. യുദ്ധം തുടങ്ങിയ ആദ്യ ആഴ്ചയിൽ തന്നെ നൈട്രജൻ വളമായ യൂറിയയുടെ വില 21% വർദ്ധിച്ചു. ഇത് മൂന്ന് വർഷത്തിനിടയിലെ ഏറ്റവും ഉയർന്ന നിരക്കാണ്.
ലോകത്തിലെ ഏറ്റവും വലിയ യൂറിയ ഉൽപ്പാദകരായ ചൈന, ക്വാട്ട സമ്പ്രദായം വഴിയാണ് കയറ്റുമതി നിയന്ത്രിക്കുന്നത്. സ്വന്തം രാജ്യത്തെ കാർഷിക സീസൺ പരിഗണിച്ച് 2026-ൽ ഇതുവരെ കയറ്റുമതിക്ക് ചൈന അനുമതി നൽകിയിട്ടില്ല. നിലവിൽ രാജ്യത്ത് വളക്ഷാമം രൂക്ഷമല്ലെങ്കിലും ഡിമാൻഡ് വർദ്ധിക്കുമെന്നത് മുൻകൂട്ടി കണ്ടാണ് സർക്കാർ നീക്കം. ചൈനയ്ക്ക് പുറമെ റഷ്യ, ഇന്തോനേഷ്യ, മലേഷ്യ, ഈജിപ്ത് എന്നീ രാജ്യങ്ങളിൽ നിന്നും യൂറിയ എത്തിക്കാൻ ഇന്ത്യ ശ്രമം തുടങ്ങിയിട്ടുണ്ട്.

