ന്യൂഡൽഹി: ഇന്ത്യൻ വ്യോമസേനയുടെ കരുത്ത് വർദ്ധിപ്പിക്കുന്നതിനായി 114 റഫാൽ യുദ്ധവിമാനങ്ങൾ വാങ്ങുന്നതിനുള്ള സുപ്രധാന കരാറിന് കേന്ദ്ര സർക്കാർ അനുമതി നൽകി (Rafale Deal India 2026). ഏകദേശം 3.25 ലക്ഷം കോടി രൂപയുടേതാണ് ഈ മെഗാ കരാർ. ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ ഈ മാസം 17-ന് ഇന്ത്യ സന്ദർശിക്കാനിരിക്കെയാണ് പ്രതിരോധ മന്ത്രാലയത്തിന്റെ ഈ സുപ്രധാന നീക്കം.
കരാറിന്റെ ഭാഗമായി 18 യുദ്ധവിമാനങ്ങൾ ഫ്രാൻസ് നേരിട്ട് നിർമ്മിച്ച് നൽകും. ബാക്കിയുള്ള വിമാനങ്ങളുടെ നിർമ്മാണത്തിന്റെ 60 ശതമാനവും ഇന്ത്യയിൽ തന്നെയായിരിക്കും നടക്കുക. ഇത് പ്രതിരോധ മേഖലയിലെ ‘മേക്ക് ഇൻ ഇന്ത്യ’ പദ്ധതിക്ക് വലിയ ഊർജ്ജമാകും.
ഏറ്റവും പുതിയ F4 പതിപ്പിലുള്ള വിമാനങ്ങളാണ് ഇന്ത്യ സ്വന്തമാക്കുന്നത്. ഒരേസമയം വ്യോമാക്രമണം, പ്രതിരോധം, നിരീക്ഷണം, ആണവായുധ വിന്യാസം തുടങ്ങിയ ബഹുമുഖ ദൗത്യങ്ങൾ (Multi-role) നിർവ്വഹിക്കാൻ ഇവയ്ക്ക് ശേഷിയുണ്ട്. സാറ്റലൈറ്റ് കമ്മ്യൂണിക്കേഷൻ ലിങ്കുകൾ, നൂതന സോഫ്റ്റ്‌വെയർ അധിഷ്ഠിത റേഡിയോകൾ എന്നിവ വഴി മറ്റ് വിമാനങ്ങളുമായും കമാൻഡ് നെറ്റ്‌വർക്കുകളുമായും തത്സമയം വിവരങ്ങൾ പങ്കുവെക്കാൻ ഈ പതിപ്പിന് സാധിക്കും.
പ്രതിരോധ മേഖലയിൽ ഇന്ത്യ നടത്തുന്ന ഏറ്റവും വലിയ ഇടപാടുകളിൽ ഒന്നാണിത്. അയൽരാജ്യങ്ങളിൽ നിന്നുള്ള വെല്ലുവിളികൾ നേരിടുന്നതിൽ ഇന്ത്യൻ വ്യോമസേനയ്ക്ക് ഈ കരാർ വലിയ മുൻതൂക്കം നൽകും.



