ഡല്‍ഹി : ഇന്ത്യയും അമേരിക്കയും തമ്മിലുള്ള വ്യാപാരകരാർ സംബന്ധിച്ച് അഭ്യൂഹങ്ങൾ തുടരുന്നതിനിടെ പ്രധാനമന്ത്രി നരേന്ദ്രമോദിയും യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും ചര്‍ച്ച നടത്തി. വ്യാപാരം, നിർണ്ണായക സാങ്കേതികവിദ്യകൾ, ഊർജ്ജം, പ്രതിരോധം, സുരക്ഷ എന്നിവയുൾപ്പെടെയുള്ള പ്രധാന മേഖലകളിൽ സഹകരണ വികാസം ഇരു നേതാക്കളും ചർച്ച ചെയ്തു. വ്യാഴാഴ്ചയാണ് ഇരുനേതാക്കളും ഫോണില്‍ സംസാരിച്ചത്.
ട്രംപുമായുള്ള ഫോണ്‍സംഭാഷണത്തിന് പിന്നാലെ ഇതേക്കുറിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി സാമൂഹികമാധ്യമങ്ങളില്‍ വിവരം പങ്കുവെയ്ക്കുകയും ചെയ്തു.പ്രസിഡന്റ് ട്രംപുമായി വളരെ ഊഷ്മളമായ സംഭാഷണം നടത്തി. ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധങ്ങളിലെ പുരോഗതി ഞങ്ങള്‍ അവലോകനംചെയ്തു. പ്രാദേശികവും അന്തര്‍ദേശീയവുമായ സംഭവവികാസങ്ങളും ചര്‍ച്ചചെയ്തു. ആഗോളസമാധാനത്തിനും സുസ്ഥിരതയ്ക്കും സമൃദ്ധിക്കുമായി ഇന്ത്യയും യുഎസും തുടര്‍ന്നും ഒരുമിച്ച് പ്രവര്‍ത്തിക്കുമെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി സാമൂഹികമാധ്യമങ്ങളില്‍ കുറിച്ചു.
അതേ സമയം, റഷ്യൻ എണ്ണ വാങ്ങുന്നതിന് ഇന്ത്യക്ക് 25ശതമാനം പിഴ ചുമത്തുകയും കൂടാതെ 25 ശതമാനം അധിക തീരുവകൾ പ്രഖ്യാപിക്കുകയും ചെയ്തതിന് ശേഷം യുഎസുമായുള്ള ഇന്ത്യയുടെ ബന്ധത്തിൽ തിരിച്ചടി നേരിട്ടിരുന്നു. ഈ തീരുവകൾ അന്യായമാണെന്ന് ഇന്ത്യ ആവർത്തിച്ച് പറഞ്ഞിട്ടുണ്ട്. റഷ്യൻ പ്രസിഡൻ്റ് വ്‌ളാഡിമിർ പുടിൻ ഇന്ത്യ സന്ദർശിച്ച് ദിവസങ്ങൾക്ക് ശേഷമാണ് മോദിയും ട്രംപും തമ്മിലുള്ള സംഭാഷണം നടന്നത്.