
മോസ്കോ: ഇന്ത്യൻ വിദേശകാര്യ മന്ത്രി എസ്.ജയശങ്കറും റഷ്യൻ വിദേശകാര്യ മന്ത്രിയും തമ്മിൽ നടത്തിയ കൂടിക്കാഴ്ചയിൽ ഉഭയകക്ഷി വ്യാപാരം സന്തുലിത രീതിയിൽ വികസിപ്പിക്കാൻ ധാരണയായി(India - Russia relationship). പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ വ്യാപാര, താരിഫ് നയങ്ങൾക്കിടെയുള്ള സമർദ്ദങ്ങൾക്കിടെയാണ് പുതിയ തീരുമാനം. റഷ്യയിലേക്കുള്ള ഇന്ത്യൻ കയറ്റുമതി വർദ്ധിപ്പിക്കാനും ഊർജ്ജ സഹകരണം നിലനിർത്താനും ഇരുരാജ്യങ്ങളും പ്രതിജ്ഞ എടുത്തതായും താരിഫ് ഇതര തടസ്സങ്ങളും നിയന്ത്രണങ്ങളും വേഗത്തിൽ പരിഹരിക്കേണ്ടതിന്റെ ആവശ്യകതയെ കുറിച്ച് ചർച്ച ചെയ്തതായും ഇന്ത്യൻ വിദേശകാര്യ മന്ത്രി എസ്.ജയശങ്കർ വ്യക്തമാക്കി.
"രണ്ടാം ലോക മഹായുദ്ധത്തിനുശേഷം ലോകത്തിലെ ഏറ്റവും വലിയ ബന്ധങ്ങളിൽ ഒന്നാണ് ഇന്ത്യയും റഷ്യയും തമ്മിലുള്ള ബന്ധം എന്ന് ഞങ്ങൾ വിശ്വസിക്കുന്നു. റഷ്യയിലേക്കുള്ള ഇന്ത്യയുടെ കയറ്റുമതി വർദ്ധിപ്പിക്കുന്നത് ഉൾപ്പെടെ, സന്തുലിതവും സുസ്ഥിരവുമായ രീതിയിൽ ഉഭയകക്ഷി വ്യാപാരം വികസിപ്പിക്കാനുള്ള ഞങ്ങളുടെ പൊതുവായ അഭിലാഷം ഞങ്ങൾ വീണ്ടും ഉറപ്പിച്ചു" - റഷ്യൻ വിദേശകാര്യ മന്ത്രി സെർജി ലാവ്‌റോവുമായി നടത്തിയ വിപുലമായ ചർച്ചകൾക്ക് ശേഷം നടത്തിയ സംയുക്ത മാധ്യമസമ്മേളനത്തിലാണ് ഇക്കാര്യങ്ങൾ ജയശങ്കർ വ്യക്തമാക്കിയത്.