ന്യൂഡൽഹി: ട്രെയിൻ ടിക്കറ്റ് നിരക്ക് വർധിപ്പിച്ചതിനെതിരെ പ്രതിപക്ഷം പ്രതിഷേധം ശക്തമാക്കിയ സാഹചര്യത്തിൽ വ്യക്തമായ ന്യായീകരണവുമായി ഇന്ത്യൻ റെയിൽവേ. ദീർഘദൂര യാത്രക്കാർക്ക് മാത്രമാണ് ചെറിയ രീതിയിലുള്ള അധിക ബാധ്യത ഉണ്ടാവുകയെന്നും ഭൂരിഭാഗം വരുന്ന സാധാരണ യാത്രക്കാരെ ഇത് ബാധിക്കില്ലെന്നുമാണ് റെയിൽവേയുടെ വാദം.(Increase in ticket prices, Railway with explanation)
215 കിലോമീറ്ററിൽ താഴെ സഞ്ചരിക്കുന്നവർക്ക് നിരക്ക് വർധനയില്ല. ഓർഡിനറി ക്ലാസിൽ 15 കിലോമീറ്ററിന് മുകളിൽ ഓരോ കിലോമീറ്ററിനും 1 പൈസ അധികം. 500 കിലോമീറ്റർ നോൺ-എസി യാത്രയ്ക്ക് 10 രൂപയും, ഡൽഹി-മുംബൈ യാത്രയ്ക്ക് എസി/നോൺ-എസി ടിക്കറ്റുകളിൽ 30 രൂപയുമാണ് വർധിക്കുക.
ഇന്ത്യയിലെ ഭൂരിഭാഗം യാത്രക്കാരും ശരാശരി 154 കിലോമീറ്റർ മാത്രമാണ് സഞ്ചരിക്കുന്നത്. ഇവർക്ക് നിരക്ക് വർധന ബാധകമല്ല. റെയിൽവേയ്ക്ക് ഒരാളെ ഒരു കിലോമീറ്റർ എത്തിക്കാൻ 1.38 രൂപ ചെലവ് വരുന്നുണ്ട്. എന്നാൽ 100 രൂപ ചെലവാകുന്ന യാത്രയിൽ 45 രൂപ മാത്രമാണ് യാത്രക്കാരിൽ നിന്ന് ഈടാക്കുന്നത്. ബാക്കി 55 രൂപയും കൺസഷനാണ്.
അയൽ രാജ്യങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ ഇന്ത്യയിലെ ടിക്കറ്റ് നിരക്ക് വളരെ കുറവാണ്. കഴിഞ്ഞ 11 വർഷത്തിനിടെ നാല് തവണ മാത്രമാണ് നിരക്ക് കൂട്ടിയതെന്നും, മുൻ യുപിഎ സർക്കാർ ഒറ്റയടിക്ക് 10 പൈസ വരെ കൂട്ടിയിട്ടുണ്ടെന്നും റെയിൽവേ കുറിപ്പിൽ ചൂണ്ടിക്കാട്ടി.