നാഗ്‌പൂർ: മഹാരാഷ്ട്രയിലെ നാഗ്‌പൂരിൽ ക്രിസ്മസ് പ്രാർത്ഥനാ യോഗത്തിനിടെ മലയാളി വൈദികനെയും ഭാര്യയെയും സഹായികളെയും പോലീസ് അറസ്റ്റ് ചെയ്ത സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. മതപരിവർത്തനം ആരോപിച്ചുള്ള പരാതിയിൽ വൈദികനടക്കം 12 പേർക്കെതിരെയാണ് പോലീസ് കേസെടുത്തിരിക്കുന്നത്.(Incident of arrest of Malayali priest and his wife in Nagpur on charges of religious conversion)
ക്രിസ്മസ് പ്രാർത്ഥനാ യോഗം നടക്കവേയാണ് പോലീസ് സ്ഥലത്തെത്തി വൈദികനെയും കുടുംബത്തെയും കസ്റ്റഡിയിലെടുത്തത്. മലയാളി പുരോഹിതൻ, അദ്ദേഹത്തിന്റെ ഭാര്യ, പ്രാർത്ഥനയിൽ പങ്കെടുത്ത നാല് വിശ്വാസികൾ, പ്രാർത്ഥന നടന്ന വീടിന്റെ ഉടമയും ഭാര്യയും എന്നിവർക്കെതിരെ കേസെടുത്തു.
അറസ്റ്റ് ചെയ്ത പുരോഹിതനെക്കുറിച്ച് അന്വേഷിക്കാനായി പോലീസ് സ്റ്റേഷനിലെത്തിയ നാല് പേർക്കെതിരെയും പോലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഇതോടെ പ്രതിപ്പട്ടികയിലുള്ളവരുടെ എണ്ണം 12 ആയി. മതപരിവർത്തന നിരോധന നിയമപ്രകാരമുള്ള വകുപ്പുകൾ ചേർത്താണ് കേസെടുത്തിരിക്കുന്നത്. നിർബന്ധിത മതപരിവർത്തനത്തിന് ശ്രമിച്ചു എന്നാരോപിച്ചു ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് പോലീസ് നടപടി.