
ന്യൂഡൽഹി: ഡൽഹിയിലെ ജനങ്ങൾക്ക് മുന്നിൽ കേജരിവാൾ മോഡലും ബിജെപി മോഡലുമുണ്ടെന്ന് ഡൽഹി മുൻമുഖ്യമന്ത്രി അരവിന്ദ് കേജരിവാൾ. ഇതിൽ ബിജെപി മോഡലിൽ പൊതുപണം അവരുടെ സമ്പന്നരായ സുഹൃത്തുക്കളുടെ പോക്കറ്റിലേക്കാണ് പോകുന്നതെന്നും അദ്ദേഹം ആരോപിച്ചു. കഴിഞ്ഞ അഞ്ച് വർഷത്തിനിടെ 400-500 പേരുടെ പത്ത് ലക്ഷം കോടി രൂപയുടെ കടങ്ങൾ കേന്ദ്രസർക്കാർ എഴുതി തള്ളിക്കളഞ്ഞുവെന്നും കേജരിവാൾ പറഞ്ഞു. (Arvind Kejriwal)
എഎപിയുടെ നേതൃത്വത്തിലുള്ള സർക്കാരിന് കീഴിൽ ഡൽഹിയിലെ ജനങ്ങൾക്ക് പ്രതിമാസം 25,000 രൂപ വരെ ആനുകൂല്യങ്ങൾ ലഭിക്കുന്നുണ്ടെന്നും ബിജെപി അധികാരത്തിലേറിയാൽ എല്ലാ ക്ഷേമപദ്ധതികളും നിർത്തലാക്കുമെന്നും അദ്ദേഹം പറഞ്ഞു. ഇതിൽ ഏത് മോഡൽ തെരഞ്ഞെടുക്കണമെന്ന് ജനങ്ങൾക്ക് തീരുമാനിക്കാമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.