ന്യൂഡല്‍ഹി: നിയമവിരുദ്ധമായ മതപരിവര്‍ത്തന കേസില്‍ കക്ഷികള്‍ തമ്മിലുള്ള ഒത്തുതീര്‍പ്പ് നടപടികള്‍ കോടതി നിര്‍ത്തലാക്കില്ലെന്ന് അലഹബാദ് ഹൈക്കോടതി. ദൈവത്തിന്റെ ഏകത്വത്തില്‍ വിശ്വാസമില്ലാതെ മതപരിവര്‍ത്തനം യഥാര്‍ത്ഥമായി കണക്കാക്കാനാവില്ലെന്നും ഹൈക്കോടതി പറഞ്ഞു.
ഹിന്ദു സ്ത്രീകളുടെ നിയമവിരുദ്ധമായ മതപരിവര്‍ത്തനവും ബലാത്സംഗ കേസും റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജി തള്ളിക്കൊണ്ടാണ് ഹൈക്കോടതിയുടെ ഉത്തരവ്.
യുപിയിലെ മതപരിവര്‍ത്തന നിരോധന നിയമപ്രകാരം തെറ്റായി പ്രതിനിധാനം ചെയ്തുകൊണ്ട് ബലാത്സംഗം, മതപരിവര്‍ത്തനം എന്നീ കുറ്റങ്ങള്‍ ചുമത്തിയുള്ള ക്രിമിനല്‍ നടപടികള്‍ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് തൗഫിഖ് അഹമ്മദ് ആണ് ഹര്‍ജി സമര്‍പ്പിച്ചത്. ഇരു കക്ഷികളും തമ്മിലുള്ള ഒത്തുതീര്‍പ്പിന്റെ അടിസ്ഥാനത്തില്‍ ഹര്‍ജി റദ്ദാക്കണമെന്നാണ് കോടതിയിൽ ആവശ്യപ്പെട്ടത്. എന്നാൽ, നിയമവിരുദ്ധമായ മതപരിവര്‍ത്തനം ഗുരുതരമായ കുറ്റമാണെന്നും കേസിലെ നടപടികള്‍ റദ്ദാക്കാന്‍ കഴിയില്ലെന്നും കോടതി നിരീക്ഷിച്ചു.
തെറ്റായി പ്രതിനിധാനം ചെയ്‌തോ, ബലപ്രയോഗത്തിലൂടെയോ, അനാവശ്യ സ്വാധീനത്തിലൂടെയോ, നിര്‍ബന്ധിച്ചോ, പ്രലോഭിപ്പിച്ചോ, വഞ്ചനയിലൂടെയോ ഒരു മതത്തില്‍ നിന്ന് മറ്റൊരു മതത്തിലേക്ക് നിയമവിരുദ്ധമായ മതപരിവര്‍ത്തനം നടത്തുന്നത് യുപി മതപരിവര്‍ത്തന നിരോധന നിയമം നിരോധിക്കുന്നുണ്ടെന്നും കോടതി ചൂണ്ടിക്കാട്ടി.
"ഒരു സ്ത്രീയുടെ അഭിമാനത്തിനെ ചോദ്യം ചെയ്യുന്ന, അവളുടെ ജീവിതത്തിന്റെ കാതലിനെ തന്നെ ഇളക്കുന്ന, അവളുടെ പരമോന്നത ബഹുമതിക്ക് ഗുരുതരമായ പ്രഹരമേല്‍പ്പിക്കുന്ന, അവളുടെ ആദരവിനെയും അന്തസ്സിനെയും അപമാനിക്കുന്ന ഏതൊരു വിട്ടുവീഴ്ചയോ ഒത്തുതീര്‍പ്പോ കോടതിക്ക് ' സ്വീകാര്യമല്ല." - എന്നും കോടതി വ്യക്തമാക്കി.